മധ്യപ്രദേശിൽ കർഷക ഫണ്ടിന്റെ 90% ശതമാനവും ചെലവഴിച്ചത് സർക്കാർ വാഹനങ്ങൾക്കുള്ള ഇന്ധനത്തിനായെന്ന് സിഎജി റിപ്പോർട്ട്. കർഷക ക്ഷേമത്തിന് ഉപയോഗിക്കേണ്ട ഫണ്ട്, അഞ്ച് വർഷമായി സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി ചെലവഴിച്ചുവെന്നാണ് സിഎജി റിപ്പോർട്ട് പറയുന്നത്. വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിച്ച കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
2017-18 മുതൽ 2021-22 വരെ മൂന്ന് സംസ്ഥാന സർക്കാരുകളിലായി - നിലവിലെ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള രണ്ട് ബിജെപി ഭരണകൂടങ്ങളും കമൽനാഥിന്റെ നേതൃത്വത്തിലുള്ള 15 മാസത്തെ കോൺഗ്രസ് ഭരണകൂടവും കർഷക ഫണ്ട് ചെലവഴിച്ച് നടത്തിയ ധൂർത്തിൻ്റെ വിവരങ്ങളാണ് സിഎജി റിപ്പോർട്ടിലൂടെ പുറത്തുവന്നത്. 5.31 കോടിയുടെ കർഷക ക്ഷേമ ഫണ്ടിൻ്റെ 90 ശതമാനം, അതായത്, 4.79 കോടിയും ചെലവഴിച്ചത് വാഹനങ്ങൾ, ഡ്രൈവർമാരുടെ ശമ്പളം, സംസ്ഥാന, ജില്ലാ തലങ്ങളിലെ അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് വേണ്ടിയാണെന്ന് കണക്കുകൾ പറയുന്നു. പ്രകൃതി ദുരന്ത സമയത്തെ വളം സബ്‌സിഡികൾ, പരിശീലനം അല്ലെങ്കിൽ കാർഷിക ഉപകരണങ്ങൾ തുടങ്ങിയവയ്ക്ക് വേണ്ടി കർഷകർക്ക് ലഭിച്ച യഥാർഥ ആനുകൂല്യങ്ങൾ വെറും 5.10 ലക്ഷം രൂപയുടേത് മാത്രമായിരുന്നുവെന്നും സിഎജി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
സംസ്ഥാന തലത്തിൽ മാത്രം 2.77 കോടി രൂപ ചെലവഴിച്ചുവെന്നും, അതിൽ വെറും 20 വാഹനങ്ങൾക്കായി 2.25 കോടി രൂപയും ചെലവഴിച്ചുവെന്നും സൂചിപ്പിക്കുന്നു. കർഷകർക്ക് നിർണായക സഹായം നൽകുക, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളെ (PACS) ശക്തിപ്പെടുത്തുക, വളം മാനേജ്മെന്റ് മെച്ചപ്പെടുത്തുക എന്നിവയായിരുന്നു ഫണ്ടിന്റെ (FDF) യഥാർഥ ദൗത്യം, ഒരു ഗതാഗത ബജറ്റല്ല ഇതെന്നും സിഎജി നിയമസഭയിൽ ചൂണ്ടിക്കാട്ടി.
ഡയമോണിയം ഫോസ്ഫേറ്റ് (ഡിഎപി), മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (എംഒപി) വളങ്ങൾക്കുള്ള വിതരണക്കാരുടെ റിബേറ്റ് കർഷകർക്ക് കൈമാറുന്നതിൽ മധ്യപ്രദേശ് സംസ്ഥാന സഹകരണ മാർക്കറ്റിംഗ് ഫെഡറേഷൻ (മാർക്ക്ഫെഡ്) പരാജയപ്പെട്ടുവെന്നും ഇത് കർഷകർക്ക് 10.50 കോടി രൂപയുടെ അധിക ബാധ്യത വരുത്തിവച്ചതായും സിഎജി വെളിപ്പെടുത്തി. 2021-22 ൽ, ഉയർന്ന വിലയ്ക്ക് വളങ്ങൾ വാങ്ങി കർഷകർക്ക് വിലകുറഞ്ഞ രീതിയിൽ വിറ്റതിലൂടെ മാർക്ക്ഫെഡിന് 4.38 കോടി രൂപയുടെ നഷ്ടമുണ്ടായി, ഇത് ഒടുവിൽ പൊതു ഖജനാവിന് കനത്ത തിരിച്ചടിയായെന്നും സിഎജി റിപ്പോർട്ട് പറയുന്നു.
ചെലവുകളെ ന്യായീകരിച്ചുകൊണ്ട്, സഹകരണ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി 2024 ഫെബ്രുവരിയിൽ വളം വിതരണത്തിന്റെ നിരീക്ഷണത്തിനും മേൽനോട്ടത്തിനുമായി വാഹനങ്ങൾ ആവശ്യമായിരുന്നുവെന്ന് അവകാശപ്പെട്ടു. എന്നാൽ ഇത് സിഎജി തള്ളിക്കളഞ്ഞു, വാഹന ചെലവുകൾ എഫ്ഡിഎഫിന്റെ യഥാർഥ മുൻഗണനകളിൽ ഉൾപ്പെടുന്നതല്ലെന്ന് സിഎജി ചൂണ്ടിക്കാട്ടി.