
അഹമ്മദാബാദ് വിമാനാപകടത്തില്‍ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഔപചാരിക അന്വേഷണം ആരംഭിച്ചതായി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപു. എക്സിലൂടെയാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾക്ക് അനുസൃതമായാകും അന്വേഷണം.
വിഷയം വിശദമായി പരിശോധിക്കുന്നതിനായി ഒന്നിലധികം മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തി സർക്കാർ ഒരു ഉന്നതതല സമിതി രൂപീകരിക്കുമെന്നും വ്യോമയാന മന്ത്രി അറിയിച്ചു. വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനും കമ്മിറ്റി പ്രവർത്തിക്കുമെന്ന് രാം മോഹൻ നായിഡു എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഉച്ചയ്ക്ക് 1.39നാണ് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനം സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്. പറന്നുപൊങ്ങി ഒരു മിനിറ്റ് പിന്നിട്ടപ്പോൾ വിമാനത്തിൽ നിന്ന് അത്യന്തം അപകടകരമായ സാഹചര്യത്തിൽ അയയ്ക്കുന്ന പൈലറ്റിൻ്റെ മേയ് ഡേ സന്ദേശം എയർ ട്രാഫിക് കൺട്രോളിൽ കിട്ടി. എയർ ട്രാഫിക് കൺട്രോൾ തിരികെ പൈലറ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഏതാണ്ട് 645 അടി ഉയരത്തിൽ നിന്ന് വിമാനം താഴേക്ക് കൂപ്പുകുത്താൻ തുടങ്ങി. വിമാനത്തിൻ്റെ മുൻഭാഗം ഉയർത്തിപ്പിടിച്ച് ആഘാതം പരമാവധി കുറയ്ക്കാൻ പൈലറ്റ് ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അഹമ്മദാബാദ് നഗരത്തിലെ തിരക്കേറിയ ഭാഗത്ത് മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മീതെ മെസ് ഹാൾ തകർത്തുകൊണ്ടാണ് വിമാനം ഇടിച്ചിറങ്ങിയത്. അഞ്ച് മെഡിക്കല്‍ വിദ്യാർഥികളാണ് ഈ അപകടത്തില്‍ മരിച്ചത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 241 പേരാണ് മരിച്ചത്. ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ രമേശ് (38) ആണ് രക്ഷപ്പെട്ട യാത്രക്കാരന്‍. തീപടരും മുന്‍പ് എമർജന്‍സി എക്സിറ്റ് വഴി വിശ്വാസ് പുറത്തേക്ക് കടക്കുകയായിരുന്നു.