ബോയിംഗ് വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനത്തിൽ പ്രാഥമിക പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് എയർ ഇന്ത്യ റിപ്പോർട്ട്. ബോയിംഗ് 787, ബോയിംഗ് 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന്റെ പരിശോധനയ്ക്ക് ശേഷമാണ് എയര്‍ ഇന്ത്യയുടെ പ്രസ്താവന. ഇന്ധനസ്വിച്ചുകള്‍ക്ക് തകരാറില്ലെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ മാസമുണ്ടായ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിന് പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് റിപ്പോർട്ട്.
ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിര്‍ദേശത്തിന് പിന്നാലെയാണ് എയര്‍ഇന്ത്യ മുന്‍കരുതല്‍ പരിശോധനകള്‍ നടത്തിയത്. എയര്‍ ഇന്ത്യയും എയര്‍ലൈനിന്റെ അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഡിജിസിഎ നിര്‍ദേശം പാലിച്ചതായി എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തതത്തിനു ശേഷം എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് നിരന്തരം ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം ഹോങ്കോങ്ങില്‍ നിന്നും ഡല്‍ഹിയിലേക്ക് എത്തിയ എയര്‍ ഇന്ത്യ 315 വിമാനത്തിന്റെ പിന്‍ഭാഗത്തിനു തീപിടിച്ചിരുന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു തീപിടിത്തം. വിമാനത്തില്‍ നിന്നും യാത്രക്കാര്‍ പുറത്തിറങ്ങുന്നതിനിടയിലാണ് അഗ്നിബാധ ശ്രദ്ധയില്‍പെട്ടത്. വിമാനത്തിന്റെ ഓക്‌സിലറി പവര്‍ യൂണിറ്റി (APU) നാണ് തീപിടിച്ചത്.
രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. തിങ്കളാഴ്ച കൊച്ചി-മുംബൈ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയത് വാര്‍ത്തയായിരുന്നു. എഞ്ചിന്‍ തകരാറിനെ തുടര്‍ന്നായിരുന്നു അപകടം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ടേക്ക് ഓഫിന് അവസാന നിമിഷം ഡല്‍ഹി-കൊല്‍ക്കത്ത വിമാനവും റദ്ദാക്കിയിരുന്നു. ടേക്ക് ഓഫിനിടയിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്.