കർണാടക: ധർമസ്ഥലയിൽ ഒരു വനിതാ സാക്ഷി കൂടി. മൃതദേഹങ്ങൾ കുഴിച്ചിട്ടത് കണ്ടതായി സാക്ഷി മൊഴി നൽകി. നിലവിലെ സാക്ഷി മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്നും മൊഴിയിൽ പറയുന്നു. പതിനഞ്ചാം പോയിൻ്റിൽ മൃതദേഹം കുഴിച്ചിടുന്നത് കണ്ടതായാണ് സാക്ഷിയുടെ മൊഴി.
ധർമസ്ഥലയിൽ പ്രത്യേക അന്വേഷണസംഘം സാക്ഷി തിരിച്ചറിഞ്ഞ പുതിയ സ്ഥലത്ത് ഇന്ന് പരിശോധന നടത്തി. ധർമസ്ഥല ഗ്രാമത്തിലെ ബാഹുബലി ബേട്ടയിലേക്കുള്ള വഴിയിൽ ബോളിയാറിലാണ് ദൃക്സാക്ഷി കാണിച്ച പ്രകാരം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തിയ പുതിയ സ്ഥലം. പരിശോധിക്കുന്നത് പൊതുജനം കാണാതിരിക്കാനായി പ്രദേശത്ത് ഒരു പച്ച തുണി കൊണ്ട് മറച്ചിട്ടുണ്ട്.
കേസിൽ സാക്ഷി പറഞ്ഞിരുന്ന 13 സ്പോട്ടുകളിലായിരുന്നു ഇതുവരെ പരിശോധന നടത്തിയിരുന്നത്. എന്നാൽ, സാക്ഷി കഴിഞ്ഞ ദിവസങ്ങളിൽ തനിക്ക് പുതിയ ചില പോയിൻ്റുകൾ അറിയാമെന്നും അവിടങ്ങളിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിക്കാമെന്നും അത്തരം പ്രദേശങ്ങളിൽ തെരച്ചിൽ നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചിരുന്നു.
1994 മുതൽ 2014 വരെ നൂറിലേറെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്നതാണ് പരിശോധന ആരംഭിച്ചത്. ഇതുവരെ പ്രദേശവാസികളായ നിരവധി പേരാണ് അന്വേഷണ സംഘത്തിനു മുന്നില്‍ മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്ന് മൊഴി നൽകിയത്.