ബോപ്പാൽ: മധ്യപ്രദേശിൽ പൊലീസ് ട്രെയിനിങിൽ ഭഗവത്ഗീത സെഷനും. എഡിജിപി രാജാ ബാബു സിങാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. മധ്യപ്രദേശിലെ എട്ട് പൊലീസ് ട്രെയിനിങ് സ്കൂളുകളിലും രാത്രിയിലെ ധ്യാനത്തിന് മുമ്പ് പരിശീലനം നേടുന്നവരെ കൊണ്ട് ഭഗവദ്ഗീതയിലെ ഒരു അധ്യായം വായിപ്പിക്കണമെന്നാണ് എഡിജിപിയുടെ നിർദേശം. വലിയ വിവാദങ്ങൾക്കാണ് പൊലീസ് ട്രെയിനിങിൽ ഭഗവത്ഗീത സെഷൻ തുടക്കം കുറിച്ചിരിക്കുന്നത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി എഡിജിപി രാജാ ബാബു സിങ് രംഗത്തെത്തി. അച്ചടക്കവും ധാർമിക ബോധവും വളർത്താനാണ് ഭഗവത്ഗീത ക്ലാസുകളെന്ന് എഡിജിപി എൻഡിടിവിയോട് പറഞ്ഞു. "ശ്രീ കൃഷ്ണന്റെ മാസമാണെന്ന് വേദങ്ങളിൽ പറയപ്പെടുന്ന മാർഗശീർഷ മാസമാണിത്. ഈ പുണ്യമാസത്തിൽ എല്ലാ പൊലീസ് സൂപ്രണ്ടുമാരും അവരുടെ പൊലീസ് ഉദ്യോഗസ്ഥരെ ശ്രീമദ് ഭഗവദ്ഗീതയുടെ ഒരു അധ്യായം വായിപ്പിക്കണമെന്നാണ് കരുതുന്നത്. രാത്രിയിലെ ധ്യാനത്തിന് മുമ്പ്, കഴിയുമെങ്കിൽ കൂടുതൽ ഉചിതം," എഡിജിപി അറിയിച്ചു.
ഇതേ ട്രെയിനിങ് സ്കൂളുകളിൽ തുളസീദാസിന്റെ രാമചരിതമാനസത്തിലെ ശ്ലോകങ്ങൾ ചൊല്ലാൻ എഡിജിപി മാസങ്ങൾക്ക് മുൻപ് നിർദേശം നൽകിയിരുന്നു. ഇത് 4,000 പരിശീലനാർത്ഥികളിൽ അച്ചടക്കവും ധാർമിക വ്യക്തതയും വളർത്തിയെടുക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിർദേശം. ഗ്വാളിയോർ റേഞ്ച് എഡിജിപിയായിരുന്ന കാലത്ത് ജയിൽ തടവുകാർക്കിടയിൽ ഭഗവദ്ഗീത പകർപ്പുകൾ വിതരണം ചെയ്യുകയും സമാനമായ വായനാ സെഷനുകൾ ആരംഭിക്കുകയും ചെയ്തതായും സിംഗ് എൻഡിടിവിയോട് പറഞ്ഞു.
അതേസമയം, പോലീസിനെ കാവിവൽക്കരിക്കാനുള്ള ഭരണഘടനാ വിരുദ്ധ ശ്രമമാണിതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഓരോ വ്യക്തിക്കും അവരവരുടെ വിശ്വാസം പിന്തുടരാൻ കഴിയണം. സേനയെ വർഗീയവൽക്കരിക്കാനുള്ള ശ്രമമാണ് മധ്യപ്രദേശിൽ ആരംഭിച്ചതെന്നും കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു. ഈ നിർദേശം ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ഗുപ്ത കൂട്ടിച്ചേർത്തു.