പാറ്റ്ന: ബിഹാറിൽ രണ്ട് ഘട്ട വോട്ടെടുപ്പും പൂർത്തിയായതിന് പിന്നാലെ എക്സിറ്റ് പോൾ ഫലം പുറത്ത്. എൻഡിഎയ്ക്ക് മുൻതൂക്കം ലഭിക്കുന്ന വിധത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എല്ലാ എക്സിറ്റ് പോളും എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്.
ബിഹാറിൽ എൻഡിഎ മുന്നേറുമെന്നാണ് പീപ്പിള്‍സ് ഇന്‍സൈറ്റ് റിപ്പോർട്ടിൽ പറയുന്നത്. ബിജെപി 68-72, ജെഡിയു 55-60, എല്‍ജെപി 9-12, ഹിന്ദുസ്ഥാനി അവാമി മോർച്ച 1-2, രാഷ്ട്രീയ ലോക് മോർച്ച 0-2, ആർജെഡി 65-72, കോണ്‍ഗ്രസ് 9-13 ഇടത് പാർട്ടികള്‍ 11-14 വരെ സീറ്റുകളും ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.
ടൈംസ് നൗ-ജെവിസിയുടെ എക്സിറ്റ് പോൾ പ്രകാരം എൻഡിഎ 135- 150 സീറ്റുകൾ ലഭിക്കുമെന്നും, ഇൻഡ്യാ സംഖ്യത്തിന് 88-103 വരെ സീറ്റുകളും, ജെഎസ്പി 0-1, മറ്റുള്ളവർ 3-6 സീറ്റുകളും ലഭിക്കുമെന്നാണ് പറയുന്നത്. പീപ്പിള്‍സ് പള്‍സ് പ്രകാരം എന്‍ഡിഎ 133-159, മഹാഗഢ്ബന്ധന്‍ 75-101, ജന്‍ സ്വരാജ് 0-5 മറ്റുള്ളവർ 2-8 എന്നിങ്ങനെയാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
പള്‍സ് പോള്‍ പ്രകാരം 133-159 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന വിവരമാണ് പുറത്തുവിടുന്നത്. മാട്രിസ്-ഐഎഎൻഎസ് എക്സിറ്റ് പോൾ പ്രകാരം എന്‍ഡിഎയ്ക്ക് 147-167 സീറ്റുകൾ ലഭിക്കുമെന്നും എന്‍ഡിഎ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് എത്തുമെന്നും പ്രവചിക്കുന്നു. 70-90 സീറ്റുകൾ മഹാഗഢ്ബന്ധന് ലഭിക്കുമെന്നും, മറ്റുള്ളവർ 2-6 സീറ്റുകൾ നേടുമെന്നും മാട്രിസ്-ഐഎഎൻഎസ് എക്സിറ്റ് പോൾ പുറത്തുവിടുന്നു.
ജെവിസി പോള്‍സ് പ്രകാരം എന്‍ഡിഎ 135-150, മഹാഗഡ്ബന്ധന്‍- 88-103, ജന്‍ സ്വരാജ് 0-1, മറ്റുള്ളവർ 3-6 വീതം സീറ്റുകൾ നേടുമെന്നാണ് പ്രവചിക്കുന്നത്. ദൈനിക് ഭാസ്കറിൻ്റെ റിപ്പോർട്ട് പ്രകാരം 145-160 സീറ്റുകൾ എൻഡിഎയ്ക്ക് ലഭിക്കുമെന്നും, 73-91 സീറ്റുകൾ ഇൻഡ്യ സംഖ്യത്തിന് ലഭിക്കുമെന്നും പ്രവചിക്കുന്നു.