

കൊല്‍ക്കത്ത: ബലിപെരുന്നാളിന് മുന്നോടിയായി പൊതുസ്ഥലങ്ങളില്‍ കന്നുകാലികളെ അറക്കുന്നത് നിരോധിച്ചുകൊണ്ടുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കന്നുകാലി അറവ് നിയന്ത്രിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്യാനും കോടതി വിസമ്മതിച്ചു. 1958-ലെ മുഹമ്മദ് ഹനീഫ് ഖുറേഷി കേസിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.
പൊതുസ്ഥലങ്ങളിലെ മൃഗബലിയും അറവും തടയണമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ തുറസ്സായ സ്ഥലങ്ങളില്‍ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. മൃഗസംരക്ഷണ നിയമങ്ങളും സുപ്രീം കോടതിയുടെ മുന്‍കാല ഉത്തരവുകളും കര്‍ശനമായി പാലിച്ചുകൊണ്ട് മാത്രമേ ബലിപെരുന്നാള്‍ ചടങ്ങുകള്‍ നടത്താവൂ എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പശുവിനെ ബലി നല്‍കുന്നത് മതപരമായ ചടങ്ങിന്റെ ഭാഗമല്ലെന്നാണ് കോടതി പറഞ്ഞത്. ബലി പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പശുവിനെ ബലി നല്‍കണമെന്നത് നിര്‍ബന്ധിത വ്യവസ്ഥയോ ഇസ്ലാം മതവിശ്വാസപ്രകാരം അനുശാസിക്കുന്ന മതപരമായ ആചാരമോ അല്ല. മുഹമ്മദ് ഹനീഫ് ഖുറേഷി ആന്‍ഡ് അദേഴ്‌സ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് ബീഹാര്‍ എന്ന കേസില്‍ സുപ്രീം കോടതി ഇത് വ്യക്തമാക്കിയതാണെന്നും ജസ്റ്റിസ് സുജോയ് പോള്‍, ജസ്റ്റിസ് പാര്‍ത്ഥ സാരഥി സെന്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
പശുക്കള്‍ മാത്രമല്ല, പോത്ത്, എരുമ തുടങ്ങിയ എല്ലാത്തരം കന്നുകാലികളെയും പൊതുസ്ഥലങ്ങളില്‍ വെച്ച് അറുക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ഓര്‍മിപ്പിച്ചു.
കന്നുകാലികളെ അറക്കുന്നത് നിരോധിച്ചുകൊണ്ടുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവിനെതിരെ മഹുവ മൊയ്ത്ര എംപി അടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ബലിപെരുന്നാളിനോടനുബന്ധിച്ച് മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ ഇളവ് വേണമെന്നായിരുന്നു ആവശ്യം.
പശ്ചിമ ബംഗാളില്‍ അധികാരമേറ്റെടുത്തതിനു പിന്നാലെയാണ് സുവേന്ദു സര്‍ക്കാര്‍ കശാപ്പ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ഇതോടെ, സംസ്ഥാനത്തെ കശാപ്പുശാലകളുടെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു. നിയമപ്രകാരം, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മൃഗങ്ങളെ കശാപ്പ് ചെയ്യാന്‍ പാടില്ല. പൊതുറോഡുകള്‍, മൈതാനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും പൂര്‍ണമായി നിരോധിച്ചു.
നിയമം ലംഘിച്ചാല്‍ കടുത്ത ക്രിമിനല്‍ നടപടികളും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷയുമുണ്ടാകും. 1950-ലെ പശ്ചിമ ബംഗാള്‍ ആനിമല്‍ സ്ലോട്ടര്‍ കണ്‍ട്രോള്‍ ആക്ട് കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍.