ബെംഗളൂരു: ഇൻകം ടാക്സ് റെയ്ഡിനിടെ കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി. ജെ. റോയ് സ്വയം വെടിയുതിർത്ത് മരിച്ച സംഭവത്തിൽ റോയ്‌യുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുന്നു. ഹലസുരുവിലെ ഹോട്ടലിൽ ആണ് കർണാടക സിഐഡി മൊഴികൾ രേഖപ്പെടുത്തുന്നത്. റോയ് എപ്പോഴാണ് കുടുംബവുമായി അവസാനമായി ബന്ധപ്പെട്ടത് എന്നതടക്കമുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. റോയ്‌യുടെ ഡയറി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഡയറിയിലേറെയും സിനിമാ താരങ്ങളുടെ ഫോൺ നമ്പറുകളാണുള്ളതെന്ന് അന്വേഷണസംഘം കണ്ടെത്തി.
അതേസമയം, കുടംബത്തിന്റെ ആരോപണങ്ങൾ ഐടി സംഘം നിഷേധിച്ചു. റോയിയെ ഇന്നലെ ചോദ്യം ചെയ്തില്ലെന്നും ഒപ്പിടാൻ എത്താൻ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നും ഉദ്യോഗസ്ഥർ പറയുന്നു. വിശദീകരണവുമായി ഇന്ന് വാർത്താക്കുറിപ്പ് പുറത്തിറക്കും. റോയ്‌യുടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കോർമംഗലയിലെ സഹോദരൻ്റെ വീട്ടിലേക്ക് കൊണ്ട് പോകും.
സി.ജെ. റോയ്‌യുടെ സംസ്കാരം നാളെ നടക്കും. വൈകീട്ട് നാലിന് ബന്നാർഘട്ടയിൽ ആണ് സംസ്കാരം. റോയ്‌യുടെ ഉടമസ്ഥതയിലുള്ള നേച്ചർ കോൺഫിഡന്റ് കാസ്കേഡിലാണ് സംസ്ക്കാരം. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ പൊതുദർശനം നടക്കും. ബന്നാർഘട്ടയിൽ സംസ്കരിക്കണമെന്ന റോയ്‌യുടെ ആഗ്രഹപ്രകാരമാണ് സംസ്കാരം.