

ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കുന്നതിനായി നടത്തിയ ക്ലൗഡ് സീഡിംഗ് പരീക്ഷണങ്ങളും പരാജയപ്പെട്ടു. മലിനീകരണ തോത് കുറക്കുന്നതിനായി 53 വർഷങ്ങൾക്ക് ശേഷമാണ് ഡൽഹി ക്ലൗഡ് സീഡിംഗ് പരീക്ഷണത്തിന് മുതിർന്നത്. ചൊവ്വാഴ്ച ക്ലൗഡ് സീഡിംഗ് നടത്തിയെങ്കിലും ചില ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചതല്ലാതെ കാര്യമായ ഗുണമുണ്ടായിട്ടില്ലെന്നാണ് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നത്. ഐഐടി കാൺപൂരുമായി സഹകരിച്ച് ഏകദേശം 1.2 കോടി ചെലവിലായിരുന്നു കൃത്രിമ മഴ പെയ്യിക്കുവാനുള്ള ശ്രമം.ബുരാരി, നോർത്ത് കരോൾ ബാഗ്, മയൂർ വിഹാർ, ബദ്‌ലി എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങളിലായിട്ടായിരുന്നു പരീക്ഷണം.
മേഘങ്ങളിലെ ഈർപ്പത്തിൻ്റെ അംശം കുറഞ്ഞതാണ് പരീക്ഷണം പരാജയപ്പെടാൻ കാരണമെന്ന് ഐഐടി കാൺപൂർ ഡയറക്ടർ മഹീന്ദ്ര അഗർവാൾ അഭിപ്രായപ്പെട്ടു. ബുധനാഴ്ച വീണ്ടും പരീക്ഷണം നടത്തുമെന്നും അഗർവാൾ വ്യക്തമാക്കി. ഇതിനായി ഉപയോഗിക്കുന്ന മിശ്രിതത്തിൽ 20% സിൽവർ അയഡൈഡ് മാത്രമേ ഉള്ളൂവെന്നും ബാക്കിയുള്ളത് റോക്ക് സാൾട്ടും സാധാരണ ഉപ്പുമാണെന്നും അഗർവാൾ പറഞ്ഞു.
അതേസമയം, ക്ലൗഡ് സീഡിംഗിന് ശേഷം പല ഭാഗങ്ങളിലും മലിനീകരണ തോതിൽ നേരിയ കുറവുണ്ടായതായി ഡൽഹി സർക്കാർ ഒരു റിപ്പോർട്ടിൽ പറയുന്നു.കൂടാതെ നോയിഡയിലും ഗ്രേറ്റർ നോയിഡയിലുമായി വൈകുന്നേരം ചെറിയ മഴ ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.