ഹിമാചൽ പ്രദേശ്: കുളു ജില്ലയിൽ മേഘ വിസ്ഫോടനവും മണ്ണിടിച്ചിലും. രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 400 ഓളം റോഡുകൾ അടച്ചു. കുളുവിലുണ്ടായ മേഘവിസ്ഫോടനത്തിൽ റോഡുകളും വാഹനങ്ങളും ഒഴുകിപ്പോയി. ലഗ്ഗട്ടിയിലെ ഭുബുവിനും പരിസര ഗ്രാമങ്ങൾക്കും സമീപമാണ് മേഘവിസ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
കുളുവിൽ നിന്നും ദൂരെ സ്ഥിതി ചെയ്യുന്ന ലഗ്ഗാട്ടി മേഖലയിൽ പുലർച്ചെ 1.30 ഓടെയാണ് ദുരന്തം സംഭവിച്ചതെന്ന് റിപ്പോർട്ടുണ്ട്. പെട്ടെന്നുള്ള മഴയിൽ റോഡുകൾ തകരുകയും നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോവുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, ഹിമാചലിൽ രണ്ട് മാസത്തിനിടെ 263 പേർക്കാണ് ജീവൻ നഷ്ടമായത്. 31,000 ലധികം കെട്ടിടങ്ങൾ തകർന്നുവീഴുകയും ചെയ്തു. ഓഗസ്റ്റ് 22 വരെ ഹിമാചലിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മലയോര മേഖലകളിലും മഴക്കെടുതികൾ രൂക്ഷമാവുകയാണ്.