
ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണം 46 കടന്നു. 100ഓളം പേർക്ക് പരിക്കേറ്റു. 167 പേരെ രക്ഷപെടുത്തി. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
കിഷ്ത്വാർ ജില്ലയിലെ ചൊസിതി മേഖലയിലാണ് ഉച്ചയോടെ മേഘവിസ്ഫോടനം ഉണ്ടായത്. തുടർന്ന് മിന്നല്‍ പ്രളയവുമുണ്ടായി. മരണ സംഖ്യ ഓരോ മണിക്കൂറിലും ഉയർന്നുകൊണ്ടിരിക്കുകയാണ്. ചൊസിതി മേഖലയിൽ മച്ചൈൽ മാതാ തീർത്ഥാടനത്തിന്റെ ഭാഗമായി നിരവധി ആളുകൾ ഒത്തുകൂടിയിരുന്നു. ഭൂരിഭാഗം പേരും മിന്നൽ പ്രളയത്തിൽ അകപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ വീടുകളും റോഡുകളും ഒഴുകിപോയി.
180ൽ അധികം വരുന്ന എൻഡിആർഎഫ്, എസ്ഡിആർഎഫ് സേന സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പ്രതികൂല കാലാവസ്ഥയും ഗതാഗതമാർഗം പുനസ്ഥാപിക്കാനാകാത്തതും വെല്ലുവിളിയാണ്. രക്ഷാ പ്രവർത്തകർ കാൽനടയായി എത്തിയാണ് രക്ഷാ ദൗത്യം നടത്തുന്നത് . മിന്നൽ പ്രളയത്തിൽ രണ്ട് സിഐഎസ്എഫ് ജവാന്‍മാരും മരിച്ചെന്നാണ് റിപ്പോർട്ടുകള്‍.
കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചെന്നും രക്ഷാപ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ജമ്മു കശ്മീരിനകത്തും പുറത്തും നിന്ന് സാധ്യമായ എല്ലാ വിഭവങ്ങളും സമാഹരിച്ചു വരികയാണെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കി. ജമ്മു കശ്മീർ ഭരണകൂടം കൺട്രോൾ റൂമും ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണത്തിൽ ക്രമാതീതമായ വർധന ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. അമിത് ഷാ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായും സംസാരിച്ചു. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി.