ഉപരാഷ്ട്രപതിയുടെ രാജിയില്‍ 'ഞെട്ടി' കോണ്‍‌ഗ്രസ്; ഊഹാപോഹങ്ങള്‍ക്കുള്ള സമയമല്ലെന്ന് നേതാക്കള്‍

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് എംപി ശശി തരൂർ ഉള്‍പ്പെടെയുള്ളവരെ പരിഗണിക്കുന്നതായാണ് പുറത്തുവരുന്ന വിവരം
ജഗ്ദീപ് ധർഖഡ്
ജഗ്ദീപ് ധർഖഡ്Source: ANI
Published on

ഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖഡിന്റെ രാജി അപ്രതീക്ഷിതമെന്ന് കോണ്‍ഗ്രസ് എംപിമാർ. ധന്‍ഖറിനൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച കോണ്‍ഗ്രസ് നേതാക്കള്‍ ആരാകും അടുത്ത ഉപരാഷ്ട്രപതി എന്നതിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ തള്ളിക്കളഞ്ഞു.

ജഗ്ദീപ് ധന്‍ഖഡിന്റെ രാജി അപ്രതീക്ഷിതവും ഞെട്ടിക്കുന്നതും ആണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിന്റെ പ്രതികരണം. ധൻഖഡ് തന്റെ ആരോഗ്യത്തിന് തന്നെയാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് ഊഹാപോഹങ്ങൾക്കുള്ള സമയമല്ലിതെന്നും വ്യക്തമാക്കി.

വൈസ് പ്രസിഡന്റായും രാജ്യസഭാ ചെയർമാനായും പ്രവർത്തിച്ച കാലത്ത് സഭയില്‍ തുല്യത നിലനിർത്തിയതിന് ധന്‍ഖറിനെ ജയ്റാം രമേശ് അഭിനന്ദിച്ചു. “സർക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ വിമർശിച്ച് ധന്‍ഖഡ് രംഗത്തെത്തി,” ജയ്റാം രമേശ് എക്സില്‍ കുറിച്ചു. മറ്റ് എംപിമാർക്കൊപ്പം അഞ്ച് മണി വരെ അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നതായും ഏഴരയ്ക്ക് ഫോണില്‍ സംസാരിച്ചതായും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.

ജഗ്ദീപ് ധർഖഡ്
ഉപരാഷ്ട്രപതി ജഗ്‌ധീപ് ധൻകഡ് രാജിവെച്ചു

"ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബിസിനസ് അഡ്വൈസറി കമ്മിറ്റിയുടെ ഒരു യോഗം അദ്ദേഹം നിശ്ചയിച്ചിരുന്നു. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ചില പ്രധാന പ്രഖ്യാപനങ്ങളും അദ്ദേഹം നടത്താനിരുന്നതാണ്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. പക്ഷേ അദ്ദേഹത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ധന്‍ഖഡിൻ്റെ മനസ്സ് മാറ്റാൻ പ്രധാനമന്ത്രി പ്രേരിപ്പിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് രാജ്യത്തിന്റെ താൽപ്പര്യത്തിന് ഗുണം ചെയ്യും. പ്രത്യേകിച്ച് കർഷക സമൂഹത്തിന് വലിയ ആശ്വാസം ലഭിക്കും," ജയ്റാം രമേശ് എക്സില്‍ കുറിച്ചു.

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖഡിന്റെ രാജിക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് അനുമാനങ്ങള്‍ നടത്താനില്ലെന്നായിരുന്നു മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബലിന്റെയും പ്രതികരണം. രാജ്യസഭ കണ്ടതില്‍വെച്ച് ഏറ്റവും നന്നായി അംഗങ്ങളുമായി ഇടപഴകുന്ന അധ്യക്ഷന്മാരിൽ ഒരാള്‍ എന്നാണ് അദ്ദേഹത്തെ സിബല്‍ വിശേഷിപ്പിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖഡ് രാജിവെച്ചത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. തൻ്റെ ചുമതല നല്ല രീതിയിൽ നിർവഹിക്കാൻ സഹായിച്ച പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നന്ദിയെന്ന് രാജിക്കത്തിൽ അദ്ദേഹം പരാമർശിച്ചു. അഭിമാനത്തോടെയാണ് തൻ്റെ പടിയിറക്കമെന്നും രാജ്യം കൈവരിച്ച പുരോഗതിയിൽ അഭിമാനമുണ്ടെന്നും ജഗ്‌ദീപ് ധൻഖഡ് പ്രതികരിച്ചു. ഭാരതത്തിൻ്റെ ഭാവിയിൽ വലിയ ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം കത്തില്‍ കൂട്ടിച്ചേർത്തു.

അതേസമയം, ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് എംപി ശശി തരൂർ ഉള്‍പ്പെടെയുള്ളവരെ പരിഗണിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. തരൂരിന് പുറമെ ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ, പി.എസ്. ശ്രീധരൻ പിള്ള എന്നിവരും പരിഗണനയില്‍ ഉണ്ടെന്നാണ് സൂചന. സമീപകാലത്തെ തരൂരിൻ്റെ നിലപാടുകളും ബിജെപിയെ പിന്തുണയ്ക്കുന്ന പ്രസ്താവനകളും ഏറെ ചർച്ചയായിരുന്നു. അതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉടലെടുത്ത ഭിന്നതയും തരൂർ പുറത്തേക്കെന്ന സൂചനകൾ നൽകിയിരുന്നു. ഉപരാഷ്ട്രപതിയാകാൻ എംപി സ്ഥാനം രാജി വയ്‌ക്കേണ്ടി വരില്ല എന്ന സാധ്യതയും തരൂരിന് ഗുണമാകും. നേരിട്ട് ബിജെപിയിൽ ചേരണ്ട സാഹചര്യവും ഉണ്ടാകാനിടയില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com