മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബർനാഥ് മുനിസിപ്പൽ കൗൺസിലിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നാലെ 12 കൗൺസിലർമാരെയും ബ്ലോക്ക് പ്രസിഡന്റിനെയും പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്. അംബർനാഥ് മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ഇരു പാര്‍ട്ടികളും സഖ്യമായത്. ശിവസനേ ഷിന്‍ഡെ വിഭാഗം അധികാരം പിടിക്കുന്നത് തടയാനാണ് ബിജെപിയും കോണ്‍ഗ്രസും ഒന്നായത്. എന്നാൽ, നീക്കത്തെ തള്ളിക്കളഞ്ഞ മഹാരാഷ്ട്ര കോൺഗ്രസ് നേതൃത്വം, പാർട്ടി അച്ചടക്കം ലംഘിച്ചതിന് അംബർനാഥ് ബ്ലോക്ക് പ്രസിഡന്റ് പ്രദീപ് പാട്ടീലിനെയും തിരഞ്ഞെടുക്കപ്പെട്ട എല്ലാ കോൺഗ്രസ് കോർപ്പറേറ്റർമാരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി.
കോൺഗ്രസ് അംബർനാഥ് ബ്ലോക്ക് പ്രസിഡന്റ് പ്രദീപ് പാട്ടീലിനെ സസ്‌പെൻഡ് ചെയ്തതായും ബ്ലോക്ക് യൂണിറ്റ് പിരിച്ചുവിട്ടതായും മഹാരാഷ്ട്ര കോൺഗ്രസ് നേതൃത്വം അറിയിച്ചു. കോൺഗ്രസ് ചിഹ്നത്തിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ കൗൺസിലർമാരെയും പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തുവെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനം പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചില്ലെന്നും നേതൃത്വം വ്യക്തമാക്കി.
ബിജെപി, കോൺഗ്രസ്, എൻസിപി (അജിത് പവാർ വിഭാഗം) എന്നിവർ ചേർന്നാണ് അംബർനാഥ് വികാസ് അഘാഡി" എന്ന പേരിൽ സഖ്യം രൂപീകരിച്ചത്. 14 ബിജെപി കൗൺസിലർമാർ, 12 കോൺഗ്രസ് കൗൺസിലർമാർ, അജിത് പവാർ പക്ഷത്തെ 4 എൻസിപി കൗൺസിലർമാർ, ഒരു സ്വതന്ത്രൻ എന്നിവരാണ് സഖ്യത്തിലുള്ളത്. മുനിസിപ്പൽ പ്രസിഡന്റ് സ്ഥാനവും കൂടി ചേർന്നതോടെ സഖ്യത്തിന്റെ അംഗ ബലം 32 ആയി. ഇതോടെ ബിജെപിക്ക് കൗൺസിലിൽ സുരക്ഷിതമായ ഭൂരിപക്ഷം ലഭിച്ചു. പിന്നാലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഷിന്‍ഡെ വിഭാഗത്തിന്റെ മനീഷ വാലേക്കറിനെ ബിജെപിയുടെ തേജശ്രീ പാട്ടീല്‍ കോണ്‍ഗ്രസ് സഹായത്തില്‍ തോല്‍പിച്ചു.
അഴിമതി അവസാനിപ്പിച്ച് വികസനം കൊണ്ട് വരാനാണ് സഖ്യത്തിലായതെന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്. ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ ശക്തി കേന്ദ്രത്തില്‍ അവരെ തോല്‍പിക്കാനാണ് ബിജെപി കോണ്‍ഗ്രസിനെയും ഒപ്പം കൂട്ടിയത്. അംബർനാഥ് മുനിസിപ്പല്‍ കൗണ്‍സിലില്‍ ആകെ 60 സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ ഷിന്‍ഡെ വിഭാഗത്ത് 27 കൗണ്‍സിലര്‍മാരെയാണ് വിജയിപ്പിക്കാനായത്. കേവലഭൂരിപക്ഷത്തിന് നാല് സീറ്റ് കുറവായിരുന്നു.