ഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തണമെന്ന് സുപ്രീം കോടതി. ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കണം. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നയങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കണം. വലിയ ഇലക്ട്രിക് വാഹനങ്ങളും വിപണിയിലുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ വന്നാൽ ആവശ്യത്തിന് ചാർജിങ് സ്റ്റേഷനുകളും ഉണ്ടാകുമെന്നും മറ്റ് കാറുകൾക്ക് ഘട്ടംഘട്ടമായി നിരോധനം ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞു.
അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ പ്രതിനിധീകരിച്ച സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനാണ് ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തത്. തുടക്കത്തിൽ വൈദ്യുത വാഹനങ്ങളുടെ വില കൂടുതലായിരുന്നുവെന്നും പിന്നീട് അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ആനുകൂല്യങ്ങൾ നൽകിയിരുന്നതായും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.