ലഖ്‌നൗ: മിനിറ്റിൽ 25 വാക്കുകൾ എന്ന നിർബന്ധിത വേഗത കൈവരിക്കാൻ സാധിക്കാത്തതിനാൽ മൂന്ന് ക്ലർക്കുമാരെ പ്യൂൺ തസ്‌തികയിലേക്ക് തരംതാഴ്ത്തി. കളക്ടറേറ്റിലെ മൂന്ന് ജൂനിയർ ക്ലർക്കുമാർ ടൈപ്പിങ് ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ക്ലാസ് IV തസ്തികകളിലേക്ക് തരംതാഴ്ത്തിയത്.
നിയമങ്ങൾ അനുസരിച്ച്, ഒരു വർഷത്തിനുള്ളിൽ ടൈപ്പിങ് ടെസ്റ്റ് പാസാകണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. 2024 ൽ നടന്ന ആദ്യ പരീക്ഷയിൽ, ആവശ്യമായ വേഗത കൈവരിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ അവരുടെ ശമ്പള വർധന നിർത്തിവച്ചിരുന്നു. 2025 ൽ അവർക്ക് വീണ്ടും അവസരം ലഭിച്ചു. പക്ഷേ മൂവരും വീണ്ടും പരീക്ഷയിൽ വിജയിച്ചില്ല. തുടർച്ചയായി പരാജയത്തെത്തുടർന്ന്, ജില്ലാ മജിസ്ട്രേറ്റ് ജിതേന്ദ്ര പ്രതാപ് സിങ് അവരെ തരംതാഴ്ത്താൻ ഉത്തരവിടുകയായിരുന്നു.
ടൈപ്പിങ് ടെസ്റ്റിൽ രണ്ടുതവണ പരാജയപ്പെട്ടതിനെത്തുടർന്ന്, ഭരണകൂടം അവരെ തരംതാഴ്ത്തി കർശന നടപടി സ്വീകരിച്ചു. കാരുണ്യ ക്വാട്ടയിലായിരുന്നു അവരെ നിയമിച്ചത്. ആദ്യ പരാജയം ഇൻക്രിമെൻ്റുകൾ നിർത്തലാക്കുന്നതിനും, രണ്ടാമത്തെ പരാജയം തരംതാഴ്ത്തലിന് ഇടയാക്കി.