ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ പത്ത് മണിക്ക് ആരംഭിച്ച ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമടക്കം ചടങ്ങിൽ പങ്കെടുത്തു. തമിഴ്നാട്ടിൽ നിന്ന് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് സി.പി. രാധാകൃഷ്ണൻ. 452 വോട്ടുകൾ നേടിയാണ് ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡിക്ക് 300 വോട്ടുകൾ മാത്രമാണ് നേടാനായത്.
1957ൽ തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ജനിച്ച രാധാകൃഷ്ണന്‍ കോയമ്പത്തൂരിലെ ചിദംബരം കോളേജിൽ നിന്ന് ബിബിഎ ബിരുദത്തോടെ പഠനം പൂർത്തിയാക്കി. തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡൻ്റും മുതിർന്ന ബിജെപി നേതാവുമായ രാധാകൃഷ്ണൻ കോയമ്പത്തൂരിൽ നിന്ന് രണ്ടുതവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂലൈ മുതൽ മഹാരാഷ്ട്ര ഗവർണറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. 2023 ഫെബ്രുവരി മുതൽ 2024 ജൂലൈ വരെ ജാർഖണ്ഡ് ഗവർണറായി പ്രവർത്തിച്ചിരുന്നു. 2024 മാർച്ച് മുതൽ ജൂലൈ വരെ തെലങ്കാന ഗവർണറായും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായും അധിക ചുമതല വഹിച്ചു. 2023ൽ ജാർഖണ്ഡ് ഗവർണറായി നിയമിതനായതിന്റെ ആദ്യ നാല് മാസങ്ങൾക്കുള്ളിൽ, രാധാകൃഷ്ണൻ സംസ്ഥാനത്തെ 24 ജില്ലകളിലും സഞ്ചരിച്ച് ജനങ്ങളുമായും ജില്ലാ ഉദ്യോഗസ്ഥരുമായും സംവദിച്ചു.
2004നും 2007നും ഇടയിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷനെന്ന നിലയിൽ അദ്ദേഹം 93 ദിവസം നീണ്ടുനിന്ന 19,000 കിലോമീറ്റർ 'രഥയാത്ര' നടത്തിയിരുന്നു. ഇന്ത്യയിലെ എല്ലാ നദികളെയും ബന്ധിപ്പിക്കുക, ഭീകരത ഇല്ലാതാക്കുക, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക, തൊട്ടുകൂടായ്മ ഇല്ലാതാക്കുക, മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് യാത്ര സംഘടിപ്പിച്ചത്.