

ഡൽഹി: ഒൻപത് പേരുടെ മരണത്തിന് കാരണമായ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി ഡൽഹി പൊലീസ്. ഡൽഹി പൊലീസ് ദേശീയ തലസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഡോ. ഉമർ ഉൻ നബിയുടെ പേരിലാണ് ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറുമായി ബന്ധമുള്ള മറ്റു പ്രതികൾ മറ്റൊരു ചുവന്ന നിറമുള്ള കാറും കൈവശം വച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് ജാഗ്രതാ നിർദേശം നൽകിയതെന്ന് പൊലീസ് അറിയിച്ചു.
ചുവന്ന ഇക്കോസ്‌പോർട് കാർ കണ്ടെത്താനായി ഡൽഹിയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും, പൊലീസ് ചെക്ക് പോസ്റ്റുകളിലും, അതിർത്തി ചെക്ക് പോസ്റ്റുകളിലും ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വാഹനം കണ്ടെത്തുന്നതിനായി ഡൽഹി പൊലീസിൻ്റെ അഞ്ച് ടീമുകളെയെങ്കിലും വിന്യസിച്ചിട്ടുണ്ടെന്നാണ് എൻഡിടിവ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാന പൊലീസിനോടും ജാഗ്രത പാലിക്കാനും തിരച്ചിലിൽ സഹായിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംശയിക്കപ്പെടുന്ന കാറിൻ്റെ രജിസ്ട്രേഷൻ വിശദാംശങ്ങൾ എല്ലാ അതിർത്തി യൂണിറ്റുകളിലേക്കും അയച്ചിട്ടുണ്ട്.
ഹരിയാനയിലെ ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന വിപുലമായ ഭീകരവാദ സംഘടനയുടെ ഭാഗമായിരുന്നു ഡോ. ഉമർ ഉൻ നബി. തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ഈ വാഹനം ഉമർ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു. വ്യാജ വിലാസത്തിലാണ് കാർ വാങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കാർ വാങ്ങുന്നതിനായി ഡോ. ഉമർ നബി വടക്കുകിഴക്കൻ ഡൽഹിയിലെ ഒരു വീടിൻ്റെ വിലാസം നൽകിയിരുന്നു. ആ വിലാസത്തിൽ പൊലീസ് രാത്രി വൈകി റെയ്ഡ് നടത്തിയതായും റിപ്പോർട്ടുണ്ട്.