ചെന്നൈ: കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്നാട്ടിൽ കരിങ്കൊടി നാട്ടി പ്രതിഷേധം. മുഖ്യമന്ത്രി എം. കെ. സ്റ്റാലിനും നേതാക്കളും കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധ പ്രകടനങ്ങൾക്കെത്തി. ബില്ലിൻ്റെ പകർപ്പ് കത്തിച്ചാണ് സ്റ്റാലിൻ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകിയത്. ഡിഎംകെയുടെ നേതൃത്വത്തിൽ വീടുകളിലും പൊതുസ്ഥലങ്ങളിലും കരിങ്കൊടി ഉയർത്തിയാണ് പ്രതിഷേധം.
2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. മണ്ഡലപുനർനിർണയ വിഷയത്തിൽ അടിയന്തര യോഗം വിളിച്ചുചേർത്തതിന് ശേഷമാണ് കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ബിജെപി തീകൊണ്ടു കളിക്കുകയാണ് അനന്തര ഫലം നേരിടേണ്ടി വരുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
തമിഴ്‌നാട് വെറുമൊരു ഭൂമിശാസ്ത്രപരമായ അസ്തിത്വമല്ലെന്നും, അവകാശങ്ങളും ആത്മാഭിമാനവും അടിച്ചമർത്താൻ കഴിയാത്ത എട്ട് കോടി ജനങ്ങളുടെ കൂട്ടായ ശബ്ദമാണെന്നും സ്റ്റാലിൻ പറഞ്ഞു. ജനസംഖ്യാ വളർച്ച ഫലപ്രദമായി നിയന്ത്രിക്കുകയും സ്ഥിരമായ സാമ്പത്തിക പുരോഗതി കൈവരിക്കുകയും ചെയ്ത തമിഴ്‌നാട് പോലുള്ള പുരോഗമന സംസ്ഥാനങ്ങളെ മണ്ഡലപുനർനിർണയം പ്രതികൂലമായി ബാധിക്കുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
മണ്ഡലപുനർനിർണയ ഭേദഗതി ബില്ലിനെ കറുത്ത നിയമം എന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്. മണ്ഡലപുനർനിർണയ ബില്ലുമായി മുന്നോട്ട് പോയാൽ 1950കളിലെയും 1960കളിലെയും തമിഴ്‌നാടിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് ബിജെപിക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു വീഡിയോയും സ്റ്റാലിൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.