

ഡൽഹി: ഭാര്യയെ മൃഗത്തെപ്പോലെ കാണരുതെന്നും അവർക്ക് അന്തസോടെ ജീവിക്കാൻ അവകാശമുണ്ടെന്നും സുപ്രീം കോടതി. ഗാർഹിക പീഡനക്കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി.ബി. വരാലെ എന്നിവരടങ്ങുന്ന ബെഞ്ചാണ് നിലപാട് അറിയിച്ചത്.
മദ്യലഹരിയിൽ തൻ്റെ ഭാര്യയെ ക്രൂരമർദനത്തിന് ഇരയാക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു എന്നാണ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. കൂടാതെ വടികൊണ്ടും കല്ലുകൊണ്ടും ഇയാൾ ഭാര്യയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
പ്രതി മൂന്ന് വിവാഹങ്ങൾ കഴിച്ചിരുന്നു. ഇതിൽ രണ്ട് പേർ പ്രതിയുടെ ഉപദ്രവം കാരണം ഉപേക്ഷിച്ച് പോകുന്ന സ്ഥിതിയാണ് ഉണ്ടായത്. ഇനിയും ഉപദ്രവം തുടർന്നാൽ ഈ ഭാര്യയും നിങ്ങളെ ഉപേക്ഷിച്ച് പോകുമെന്നും കോടതി പ്രതിയോട് പറഞ്ഞു.
ഭാര്യയ്ക്ക് അഭിമാനത്തോടു കൂടിയും അന്തസോടു കൂടിയും ജീവിക്കാനുള്ള എല്ലാ അവകാശമുണ്ട്. അത് ഭർത്താവ് മനസിലാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൻ്റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം പ്രതിയുടെ ജാമ്യം നിഷേധിച്ച് കൊണ്ട് കോടതി ഉത്തരവിടുകയും ചെയ്തു.