ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിച്ച് ട്രാഫിക് കോൺസ്റ്റബിളിനെ ഇടിച്ചുവീഴ്ത്തി ബോണറ്റിൽ വലിച്ചിഴച്ചതായി പരാതി. പ്രതി നർസിംഗി നിവാസിയായ ഗുരംപതി തരുൺ (24) ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഐഐഐടി ജംഗ്ഷന് സമീപത്താണ് സംഭവം. അമിതവേഗതയിൽ എത്തിയ കാർ ട്രാഫിക് കോൺസ്റ്റബിളിനെ ഇടിച്ചുവീഴ്ത്തുകയും ബോണറ്റിൽ വഴിച്ചിഴച്ച് കൊണ്ടുപോകുകയുമായിരുന്നു.
മദ്യപിച്ച് വാഹനമോടിച്ച് വന്ന ഗുരംപതി തരുൺ ആദ്യം ഒരു വാഹനത്തിൽ ഇടിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് കോൺസ്റ്റബിൾ വാഹനം നിർത്താൻ സൂചന നൽകി. ആദ്യം വാഹനത്തിൻ്റെ വേഗത കുറയ്ക്കുകയും ഉദ്യോഗസ്ഥൻ അടുത്തെത്തിയപ്പോൾ വേഗത വർധിപ്പിക്കുകയും ചെയ്തതോടെ വാഹനത്തിൽ തട്ടിയ ഉദ്യോഗസ്ഥൻ ബോണറ്റിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു എന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. മറ്റ് വാഹന ഉടമകളും പൊലീസും കാർ തടയുന്നതിന് മുമ്പ് കോൺസ്റ്റബിളിനെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്തു.
ബ്രെത്ത് അനലൈസർ പരിശോധനയിൽ യുവാവ് മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. പരാതിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ, അശ്രദ്ധമായി വാഹനമോടിക്കൽ, ജീവൻ അപകടത്തിലാക്കൽ, ഉദ്യോഗസ്ഥൻ്റെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എന്നിവയ്‌ക്കൊപ്പം മോട്ടോർ വാഹന നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകളും ചേർത്ത് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.