ഡൽഹിയിൽ വീണ്ടും ഭൂചലനം. ഹരിയാനയിലെ ജജ്ജാറാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ (എൻസിആർ) മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) പ്രകാരം വൈകീട്ട് 7.49ന് ഉണ്ടായ ഭൂചലനത്തിൽ റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി പ്രകാരം, പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് ജജ്ജാർ പ്രഭവകേന്ദ്രമായ ഭൂചലനം ഉണ്ടാകുന്നത്. ദേശീയ തലസ്ഥാന മേഖലയിൽ നിന്ന് 60 കി.മീ. അകലെയാണ് ജജ്ജാർ. കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ (എൻസിആർ) മറ്റ് ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ 9.04നാണ് ഭൂചലനം ഉണ്ടായത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി പ്രകാരം, 10 കിലോമീറ്ററോളം ആഴത്തിലായിരുന്നു ഭൂചലനമുണ്ടായത്.
കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിന് പിന്നാലെ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഡൽഹിയിലെ പല പ്രദേശങ്ങളിലും ഫാനുകളും മറ്റ് വീട്ടുപകരണങ്ങളും ആടിയുലയുകയും പ്രകമ്പനത്തിന് പിന്നാലെ പലരും വീടുവിട്ട് പോകുകയും ചെയ്തിരുന്നു. നോയിഡയിലെയും ഗുരുഗ്രാമിലെയും ഓഫീസ് പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലെ ഗുരുഗ്രാം, റോഹ്തക്, ദാദ്രി, ബഹാദൂർഗഡ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ജജ്ജാറിലെ പ്രഭവകേന്ദ്രത്തിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെ, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മീററ്റ്, ഷംലി എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.