മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ 1400 കോടി രൂപയിലേറെ വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് അനില്‍ അംബാനിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയത്. പുതുതായി പിടിച്ചെടുത്ത സ്വത്തുക്കളടക്കം 9000 കൂടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് പിടിച്ചെടുത്തത്.
നവി മുംബൈ, ചെന്നൈ, പൂനെ, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം 1452 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. നവംബര്‍ മൂന്നിന് അനിൽ അംബാനിയുടെ 7500 കോടി രൂപയോളം വരുന്ന സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു.
വിദേശ വിനിമയ മാനേജ്‌മെന്റ് നിയമപ്രകാരം ചോദ്യം ചെയ്യലിന് തിങ്കളാഴ്ച അംബാനി ഹാജരായിരുന്നില്ല. രണ്ടാം തവണയാണ് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നത്.
നേരത്തെ, അനില്‍ അംബാനിയുടെ ഓഫീസുകളില്‍ ഇഡി റെയ്ഡ് നടന്നിരുന്നു.ജൂലൈ 24ന് ആരംഭിച്ച റെയ്ഡ് മൂന്ന് ദിവസം കൊണ്ടാണ് പൂര്‍ത്തിയായത്. 59 കമ്പനികളുടെയും 25 വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള മുംബൈയിലെ 35ല്‍ അധികം സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. ഇതില്‍ അനില്‍ അംബാനി ഗ്രൂപ്പിലുള്‍പ്പെട്ട കമ്പനികളിലെ എക്‌സിക്യൂട്ടീവുകളുടെ ആസ്തികളും ഉള്‍പ്പെട്ടിരുന്നു.
2017-2019 കാലയളവില്‍ അംബാനിയുടെ ഉടമസ്ഥയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഹോം ലോണ്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ക്ക് യെസ് ബാങ്ക് നല്‍കിയ ഏകദേശം 3,000 കോടി രൂപയുടെ നിയമവിരുദ്ധ വായ്പ വകമാറ്റല്‍ സംബന്ധിച്ച ആരോപണങ്ങളിലായിരുന്നു ഇഡി പരിശോധന. ക്രെഡിറ്റ് നയം ലംഘിച്ച് യെസ് ബാങ്ക് റിലയന്‍സ് ഗ്രൂപ്പിലെ കമ്പനികളെ വഴിവിട്ട് സഹായിച്ചുവെന്നാണ് കേന്ദ്ര ഏജന്‍സിയുടെ കണ്ടെത്തല്‍.