

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളിൽ വീണ്ടും നാടകീയ രംഗങ്ങൾ. തൃണമൂൽ കോൺഗ്രസിൻ്റെ ഐ ടി സെൽ മേധാവിയും രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ പാക്ടിൻ്റെ സഹസ്ഥാപകനുമായ പ്രതീക് ജെയിനിൻ്റെ വീട്ടിലും ഓഫീസിലും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. 2021ലെ കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന.
റെയ്ഡ് പുരോഗമിക്കുന്നതിനിടെ പ്രതീകിൻ്റെ വസതിയിലേക്ക് എത്തിയ മുഖ്യമന്ത്രി മമതാ ബാനർജി , ഫയലുകളും ഫോണുമായി പ്രതീകിൻ്റെ വീട്ടിൽ നിന്നിറങ്ങി. ഇഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും പാർട്ടി രേഖകൾ ചോർത്താനാണ് നീക്കമെന്നും മമത ആരോപിച്ചു. ബംഗാൾ പിടിക്കാം എന്നത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണെന്നും മമത ബാനർജി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെക്കുറിച്ചുള്ള വിവരങ്ങളുൾപ്പെടെ പാർട്ടിയുമായി ബന്ധപ്പെട്ട രേഖകൾ സ്വന്തമാക്കാനാണ് ഇഡി ശ്രമിച്ചതെന്നും അത് താൻ അവിടുന്ന് എടുത്തുകൊണ്ടു പോന്നതായും മമത വ്യക്തമാക്കി.
അതേസമയം, മമതാ ഭരണഘടനാ പദവി ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് ഇഡി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. റെയ്ഡിനിടെ ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളുമായി കടന്നുകളഞ്ഞുവെന്നാണ് ആരോപണം . റെയ്ഡ് തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇഡി പറഞ്ഞു. പ്രതീക് ജെയിനിന് ഹവാല ഇടപാടുകാരുമായി ബന്ധമുണ്ടെന്നാണ് ഇഡിയുടെ ആരോപണം. അതേസമയം, റെയ്ഡുകൾക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം നടത്താനാണ് തൃണമൂൽ കോൺഗ്രസിൻ്റെ തീരുമാനം.