

ന്യൂ ഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ മാധ്യമങ്ങളെ കാണും. നാളെ വൈകീട്ട് 4.15ന് വിഗ്യാൻ ഭവനിലാണ് വാർത്താ സമ്മേളനം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ എസ്ഐആർ തീയതിയും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചേക്കും. തമിഴ്നാട്, പോണ്ടിച്ചേരി, കേരളം എന്നിടങ്ങളിലെ എസ്ഐആർ സംബന്ധിച്ച വിശദ വിവരങ്ങൾ നാളെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.
എസ്‌ഐആർ നീട്ടി വെക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ നവംബർ ഒന്ന് മുതൽ ആരംഭിക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. കേരളത്തിന് പുറമേ പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും എസ്‌ഐആർ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ബംഗാളിൽ ഇത് സംബന്ധിച്ച ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
നേരത്തെ എസ്ഐആറിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചിരുന്നു. ദീർഘകാല തയ്യാറെടുപ്പും കൂടിക്കാഴ്ചയും ആവശ്യമായ എസ്ഐആർ തിടുക്കത്തിൽ നടപ്പാക്കുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയനിഴലിൽ ആക്കിയിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.