പനാജി: ഗോവയിലെ അർപോറയിൽ നിശാ ക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് വിനോദ സഞ്ചാരികൾ ഉൾപ്പെടെ 25 പേർ മരിച്ചു. മൂന്നുപേര്‍ പൊള്ളലേറ്റും മറ്റുള്ളവര്‍ തീ പിടിത്തവും പുകയും മൂലം ശ്വാസം മുട്ടിയുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്ന് ഗോവ പൊലീസ് മേധാവി അലോക് കുമാർ അറിയിച്ചു.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അപകടസ്ഥലം സന്ദർശിച്ചു. അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിപ്പിച്ചതിന് നിശാക്ലബ്ബിന്റെ നടത്തിപ്പുകാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.