"രാജ്യത്ത് മോദി കഴിഞ്ഞാൽ രണ്ടാമത്തെ കഠിനാധ്വാനി ഗംഭീർ"; ശശി തരൂരിനെതിരെ കോൺഗ്രസ് ഫത്‌വ ഉടൻ പ്രതീക്ഷിക്കാമെന്ന് ബിജെപി നേതാവ്
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം കഠിനാധ്വാനിയായ വ്യക്തിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ കോച്ചായ ഗൗതം ഗംഭീറെന്ന് കോൺഗ്രസ് എംപി ശശി തരൂർ. തൻ്റെ പഴയ സുഹൃത്ത് കൂടിയായ ഗംഭീറുമായ നടത്തിയ തുറന്ന ചർച്ചകൾ ആസ്വദിച്ചെന്നും അദ്ദേഹത്തിനൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് ശശി തരൂർ കുറിച്ചു.
"പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി ഇന്ത്യൻ ടീമിൻ്റെ കോച്ചായിരിക്കുന്നതാണ്. നാഗ്‌പൂരിൽ ഗൗതം ഗംഭീറുമായി നടത്തിയ തുറന്ന സംവാദം രസകരമായിരുന്നു. കോടിക്കണക്കിന് ആളുകളാണ് ദിവസവും ഗംഭീറിൻ്റെ ജോലിയെ വിലയിരുത്തുന്നത്. എന്നാലും അതൊന്നും തൻ്റെ ജോലിയെ ബാധിക്കാതെ കൂളായി ഗംഭീർ കൈകാര്യം ചെയ്യുന്നുണ്ട്. അദ്ദേഹത്തിൻ്റെ നേതൃമികവിനെയും ഉറച്ച നിലപാടുകളെയും അഭിനന്ദിക്കുന്നു. ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിൽ വിജയം ആശംസിക്കുന്നു," എന്നാണ് ശശി തരൂർ എക്സിൽ കുറിച്ചത്.
അതേസമയം, മുൻ ബിജെപി എംപി കൂട്ടിയായ ഗംഭീറിനെ പുകഴ്ത്തുന്ന തരൂരിൻ്റെ പോസ്റ്റ് പങ്കുവച്ച്, കോൺഗ്രസിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാക്കളിൽ ചിലർ. ഇങ്ങനെ പോയാൽ ശശി തരൂരിനെതിരെ കോൺഗ്രസ് പാർട്ടി ഒരു ഫത്‌വ കൂടി പുറപ്പെടുവിക്കുമെന്നാണ് തോന്നുന്നതെന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനവാല എക്സിൽ കുറിച്ചു.
"തരൂർ നാഗ്‌പൂരിൽ... തരൂർ ഗൗതം ഗംഭീറിനെ കാണുകയും ചർച്ച നടത്തുകയും ചെയ്യുന്നു... ഇതിൽ കൂടുതൽ കോൺഗ്രസിനെ പ്രകോപിപ്പിക്കുന്ന വിഷയം മറ്റെന്താണ്.. രാജ്യത്തിന് മുകളിൽ കുടുംബ താൽപ്പര്യങ്ങൾ കാണുന്ന ഒരു പ്രതിപക്ഷം, "ഇന്ത്യയിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണ് പ്രധാനമന്ത്രി മോദിയുടേത്" എന്ന തരൂരിൻ്റെ പ്രശംസയെ എങ്ങനെ നോക്കിക്കാണുമെന്നാണ് ഞാൻ ചിന്തിക്കുന്നത്. തരൂരിനെതിരെ കോൺഗ്രസ് പാർട്ടി ഒരു ഫത്‌വ കൂടി പുറപ്പെടുവിക്കുമോ?," ഷെഹ്സാദ് പൂനവാല എക്സിൽ കുറിച്ചു.

