ബെംഗളൂരു: കർണാടകയിൽ സ്വർണവും അപൂർവ ധാതുക്കളും അടങ്ങുന്ന ശേഖരം കണ്ടെത്തി. മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പര്യവേഷണത്തിലാണ് അമൂല്യമായ അപൂർവശേഖരം കണ്ടെത്തിയത്. കൊപ്പല്‍, റായ്ച്ചൂര്‍ എന്നിവിടങ്ങളിലാണ് വലിയ അളവില്‍ സ്വര്‍ണം, ലിഥിയം എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയത്.
സംരക്ഷിത വനത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശത്താണ് പര്യവേഷണം നടന്നത്. അതുകൊണ്ടു തന്നെ ഇവിടെ ഖനനം ഉൾപ്പെടെയുള്ള വിശദപരിശോധനകൾ നടത്തുക എന്നത് അത്ര എളുപ്പമല്ല. ഖനനം ചെയ്യുന്നതിനുള്ള അനുമതിക്കായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ വലിയ സമ്മര്‍ദമാണുള്ളത്, എന്നാൽ ഖനനത്തിനായി സംരക്ഷിത വനങ്ങൾ തുറന്ന് കൊടുക്കാൻ കഴിയില്ലെന്നും അധികൃതർ അധികൃതര്‍ പറയുന്നു.
കര്‍ണാടകയില്‍ 2023ല്‍ തന്നെ ലിഥിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഖനനപ്രക്രിയ പ്രതിസന്ധിയിലായതിനാൽ മറ്റ് നടപടികൾ സ്വീകരിച്ചില്ല. ഇപ്പോൾ കൊപ്പല്‍ ജില്ലയിലെ അമ്രാപൂര്‍ ബ്ലോക്കില്‍ ഒരോ ടണ്‍ ഖനിജങ്ങളില്‍ നിന്നും 12 മുതല്‍ 14 ഗ്രാം സ്വര്‍ണം വരെ വേര്‍തിരിച്ചെടുത്തതായാണ് അവകാശപ്പെടുന്നത്. സാധാരണയായി ഒരു ടണ്ണിൽ നിന്ന് രണ്ടോ മൂന്നോ ഗ്രാം സ്വർണം പരമാവധി ലഭിക്കുന്നിടത്താണ് ഇത്.
ജമ്മു കശ്മീരിന് ശേഷം രാജ്യത്ത് ലിഥിയം കണ്ടെത്തുന്ന ഏക പ്രദേശമാണ് കർണാടകയിലെ റായ്ച്ചൂർ.ഖനനം നടത്താൻ അനുമതി ലഭിക്കാത്തതാണ് ഇവിടെയും പ്രതിസന്ധി.കേന്ദ്ര ഗവണ്‍മെന്റുകളുമായി കര്‍ണാടകയിലെ ധാതു ശേഖരത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് ജിയോളജി അധികൃതര്‍ അറിയിച്ചു. എങ്കിലും ഖനനം നടത്തുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.