ചണ്ഡീഗഢ്: ഹരിയാനയില്‍ പതിനൊന്നാമത്തെ കുഞ്ഞിനെ വരവേറ്റ് വാർത്തയിലിടം പിടിച്ച് ദമ്പതികള്‍. 37കാരിയാണ് പത്ത് പെണ്‍കുട്ടികള്‍ക്ക് ശേഷം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജനുവരി 4ന് ജിന്ദ് ജില്ലയിലെ ഓജസ് ഹോസ്പിറ്റലില്‍ നടന്ന ഹെെ-റിസ്ക് പ്രസവമാണ് വാർത്തയായത്. ഒരു ആൺകുട്ടിക്ക് വേണ്ടിയാണ് ഇത്രയും പ്രസവങ്ങൾ നടത്തിയത് എന്ന് പലരും വാർത്തയോട് പ്രതികരിച്ചു. എന്നാൽ തനിക്ക് ആണ്‍, പെണ്‍ വ്യത്യാസമില്ല എന്നാണ് 38 കാരനായ പിതാവ് സഞ്ജീവ് കുമാറിന്‍റെ പ്രതികരണം. 2007ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ദമ്പതികളുടെ മൂത്തകുട്ടി പ്ലസ് ടു വിദ്യാർഥിയാണ്.
ജനുവരി 3നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസമാണ് ഇവർ ഒരു ആൺകുട്ടിക്ക് ജന്മം നൽകിയത്. ഹെെ-റിസ്ക് പ്രസവമായിരുന്നു. പ്രസവസമയത്ത് മൂന്ന് യൂണിറ്റ് രക്തം നൽകേണ്ടി വന്നുവെന്നും ഓജാസ് ഹോസ്പിറ്റലിലെ ഡോക്ടർ നർവീർ ഷിയോറൻ പറഞ്ഞു. അതേസമയം അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അവരെ ഡിസ്ചാർജ് ചെയ്തുവെന്നും ഡോക്ടർ നർവീർ ഷിയോറൻ കൂട്ടിച്ചേർത്തു.
"19 വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. ഇത് ഇപ്പോൾ എന്റെ പതിനൊന്നാമത്തെ കുട്ടിയാണ്. എനിക്ക് പത്ത് പെൺമക്കളുണ്ട്. എന്റെ സാമ്പത്തിക ശേഷിക്കുള്ളിൽ പെൺമക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനാണ് ഞാൻ ശ്രമിക്കുന്നത്. ഇക്കാലത്ത് പെൺകുട്ടികൾക്ക് എന്തും നേടാൻ കഴിയും. അവർ വിവിധ മേഖലകളിൽ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. സംഭവിച്ചതെല്ലാം ദൈവഹിതമാണ്, അതിൽ ഞാൻ സന്തുഷ്ടനാണ്". പിതാവ് സഞ്ജീവ് കുമാർ പറഞ്ഞു.
എന്നാൽ വാർത്ത സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ, പുരുഷാധിപത്യ മനോഭാവങ്ങളെയും ലിംഗ വിവേചനത്തെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ അത് അങ്ങനെയല്ലെന്നാണ് സഞ്ജീവ് കുമാറിൻ്റെ മറുപടി. രു മകൻ വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. മൂത്ത പെൺമക്കൾക്കും ഒരു സഹോദരൻ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ തനിക്ക് ആണ്‍, പെണ്‍ വ്യത്യാസമില്ല. പെൺകുട്ടികളെ ഓർത്ത് തനിക്ക് അഭിമാനമുണ്ടെന്നും സഞ്ജീവ് കുമാർ പറഞ്ഞു. അതേസമയം മക്കളുടെ പേര് ഓർത്തെടുക്കാന്‍ ബുദ്ധിമുട്ടുന്ന പിതാവിന്‍റെ വീഡിയോയ്ക്കെതിരെയും സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നുണ്ട്.