

മഹാരാഷ്ട്രയിലെ നന്ദേഡിൽ 20കാരനെ അതിക്രൂരമായി കൊല ചെയ്ത് കാമുകിയുടെ കുടുംബം.നന്ദേഡ് സ്വദേശിയായ സാക്ഷം എന്ന യുവാവിനെയാണ് കാമുകിയായ അഞ്ചലിൻ്റെ പിതാവും സഹോദരന്മാരും ചേർന്ന് അതിക്രൂരമായി മർദിച്ച ശേഷം വെടിവെച്ച് കൊലപ്പെടുത്തിയത്. ശേഷം സാക്ഷത്തിൻ്റെ തലയിൽ കല്ലുകൊണ്ടിടിച്ച് തകർക്കുകയും ചെയ്തു.
തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സാക്ഷത്തിൻ്റെ ശവസംസ്കാര ചടങ്ങിനെത്തിയ ആഞ്ചൽ സാക്ഷമിൻ്റെ ശരീരത്തിൽ മഞ്ഞൾ പുരട്ടിയ ശേഷം സ്വയം നെറ്റിയിൽ കുങ്കുമം പുരട്ടി സാക്ഷമിനെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചത്. തുടർന്ന് ജീവിതകാലം മുഴുവൻ അവൻ്റെ ഭാര്യയായി അവൻ്റെ വീട്ടിൽ താമസിക്കുമെന്നും അവൾ പ്രതിജ്ഞ ചെയ്തു. ആഞ്ചൽ സാക്ഷമിൻ്റെ കൊലപാതകികൾക്ക് വധശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു.
തൻ്റെ സഹോദരന്മാർ വഴിയാണ് ആഞ്ചൽ സാക്ഷാമുമായി പരിചയത്തിലാവുന്നത്. പിന്നീട് സാക്ഷമിൻ്റെ വീട്ടിൽ പതിവായി സന്ദർശനം തുടങ്ങിയതോടെ അവർ കൂടുതൽ അടുത്തു. പരിചയം പ്രണയമായി. ബന്ധം മൂന്ന് വർഷമായതോടെ ജാതി വ്യത്യാസത്തിൻ്റെ പേരിൽ അവർക്ക് കുടുംബത്തിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വന്നു. എന്നാൽ, നിരവധി ഭീഷണികൾക്കിടയിലും ആഞ്ചൽ സാക്ഷമുമായുള്ള ബന്ധത്തിൽ ഉറച്ചു നിന്നു.
ആഞ്ചൽ ബന്ധത്തിൽ നിന്നും പിന്മാറില്ലെന്ന് വ്യക്തമായതോടെ അവളുടെ സഹോദരന്മാരും പിതാവും വ്യാഴാഴ്ച സാക്ഷമിനെ അതിക്രൂരമായി കൊല ചെയ്യുകയായിരുന്നു. സംഭവത്തിൽ ആറ് പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു.