

മുംബൈ: എൽപിജി ക്ഷാമത്തെ തുടർന്ന് മഹാരാഷ്ട്രയിലെയും കർണാടകയിലെയും ഹോട്ടലുകൾ അടച്ച് പൂട്ടലിൻ്റെ വക്കിൽ. വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഹോട്ടലുടമകൾ പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വീട്ടാവശ്യത്തിനല്ലാത്ത എൽപിജി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം.ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പെട്രോളിയം, പ്രകൃതി മന്ത്രാലയം അറിയിച്ചിരുന്നു.
വാണിജ്യ സിലിണ്ടർ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗാർഹിക ആവശ്യത്തിനുള്ള എൽപിജി വിതരണത്തിൽ തടസം വരുത്തരുതെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
എൽപിജി വില വർധനയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശങ്ക അറിയിച്ചിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് 60 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്.