

ഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചയിലെന്ന് അന്താരാഷ്ട്ര നാണയ നിധി. 2025-26 ൽ ഇന്ത്യ 6.6% നിരക്കിൽ വളരുമെന്നും അതിവേഗം വളരുന്ന ഉയർന്നുവരുന്ന വിപണികളിലും വികസ്വര സമ്പദ്‌വ്യവസ്ഥകളിലും ഒന്നാമതെത്താനുള്ള സാധ്യതയുണ്ടെന്നും ഐഎംഎഫ് പ്രവചിച്ചു. വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് (WEO) റിപ്പോർട്ട് അനുസരിച്ചാണ് ഐഎംഎഫ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ ശക്തമായ സാമ്പത്തിക പ്രകടനമാണ് ഈ വർധനവിന് കാരണമായി പറയുന്നത്. ഇത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള യുഎസ് തീരുവ വർദ്ധിപ്പിച്ചതിന്റെ പ്രത്യാഘാതങ്ങളെ മറികടക്കുമെന്നാണ് വിലയിരുത്തൽ. 4.8% വളർച്ചയോടെ ചൈനയെ മറികടക്കാൻ ഇന്ത്യ ഒരുങ്ങുകയാണെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.
അതേ സമയം ആദ്യപാദത്തിലെ വളർച്ചാ നിരക്കിൽ കുറവുവരാനുള്ള ചില സാധ്യതകളും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഗോളതലത്തിൽ പണപ്പെരുപ്പം കുറയുന്നത് തുടരും. എന്നാൽ രാജ്യങ്ങൾക്കനുസരിച്ച് വ്യത്യാസങ്ങൾ വരാം. വികസിത സമ്പദ്‌വ്യവസ്ഥകളിൽ ശരാശരി 1.6% വളർച്ചാ നിരക്കും, അതേസമയം വികസ്വര സമ്പദ്‌വ്യവസ്ഥകളിൽ 4.2% വളർച്ചാ നിരക്കും പ്രതീക്ഷിക്കുന്നു, 2026 ൽ 0.2% മാന്ദ്യവും പ്രവചിക്കുന്നു.
2.9% എന്ന നിരക്കിൽ വളരുന്ന സ്പെയിൻ ഏറ്റവും വേഗത്തിൽ വളരുന്ന വികസിത സമ്പദ്‌വ്യവസ്ഥയാകും. അമേരിക്ക 2024 ലെ 2.4% ൽ നിന്ന് 1.9% വളർച്ച കൈവരിക്കാൻ സാധ്യതയുണ്ട്. അതേസമയം, ബ്രസീൽ 2.4%, കാനഡ 1.2%, ജപ്പാൻ 1.1% എന്നിങ്ങനെയാകും വളർച്ചാ നിരക്കെന്നും ഐഎംഎഫ് പ്രവചിക്കുന്നു. ആസിയാൻ-5 രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ മെച്ചമായിരുന്നെങ്കിലും താരിഫ് നയങ്ങൾ അതിൽ ഇടിവു വരുത്തിയിട്ടുണ്ട്.
ഇന്ത്യ അതിവേഗ വളർച്ച കൈവരിക്കുന്നുണ്ടെങ്കിലും, ആഗോള വളർച്ച 2024-ൽ 3.3% ആയിരുന്നത് 2026-ൽ 3.2% ആയി കുറയുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു. തൊഴിൽ മേഖലയിലെ അനിശ്ചിതത്വം, തൊഴിൽ വിതരണത്തിലെ പ്രതിസന്ധികൾ, സ്ഥാപനങ്ങളുടെ തകർച്ച, വിപണിയിലെ മാറ്റങ്ങൾ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്ക് ഭീഷണിയാകുമെന്നും ഐഎംഎഫ് വ്യക്തമാക്കി.