

ഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങാനുള്ള കരാർ അടുത്ത മാസം ഒപ്പുവയ്ക്കും. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ ഇന്ത്യാ സന്ദർശന വേളയിലാകും കരാറിൽ ഒപ്പ് വയ്ക്കുക. രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്.
ഇടനിലക്കാരില്ലാതെ ഇരു രാജ്യങ്ങളും തമ്മിലാണ് കരാറിൽ ഒപ്പുവയ്ക്കുക. അതേസമയം, പുതുതായി നിർമിക്കുന്ന 114 റഫാൽ യുദ്ധ വിമാനങ്ങളുടെ 80 ശതമാനവും ഇന്ത്യയിലാകും നിർമിക്കുകയെന്നാണ് റിപ്പോർട്ട്. നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ പക്കൽ 36 റഫാൽ വിമാനങ്ങളാണുള്ളത്.
114 റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങാനുള്ള ശുപാർശ കഴിഞ്ഞ വർഷമാണ് വ്യോമസേന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയത്. കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് പ്രൊക്യുയർമെൻ്റ് ബോർഡ് ഈ ശുപാർശയ്ക്ക് അംഗീകാരം നൽകി.
ബോർഡിൻ്റെ ശുപാർശ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഡിഫെൻസ് അക്യുസിഷൻ കൗൺസിൽ (ഡിഎസി) പരിഗണിക്കും. കരാറിന് അന്തിമാനുമതി നൽകേണ്ടത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയാണ്. 3.25 ലക്ഷം കോടി രൂപയ്ക്കാണ് ഇന്ത്യ റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതെന്നാണ് റിപ്പോർട്ട്.
കരാർ പ്രകാരം 18 റഫാൽ യുദ്ധ വിമാനങ്ങൾ 2030ൽ ഇന്ത്യയിലെത്തും. ബാക്കിയുള്ള 80 ശതമാനം റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കും. തദ്ദേശീയമായ സാധനങ്ങൾ കൊണ്ടാകും ഇതിൽ 60 ശതമാനം നിർമാണവും നടത്തുക.