വ്യോമസേനയുടെ ഒറ്റ എഞ്ചിൻ ചീറ്റ, ചേതക് ഹെലികോപ്റ്ററുകൾ മാറ്റാനുള്ള നടപടികൾ സജീവമാക്കി പ്രതിരോധമന്ത്രാലയം. ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ അപര്യാപ്തമൂലം ഹെലികോപ്റ്റർ അപകട നിരക്ക് വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. സൈനികരെ വഹിക്കൽ, തുടർച്ചയായ നിരീക്ഷണം, വ്യത്യസ്ത ദൗത്യങ്ങൾ എന്നിങ്ങനെ വിവിധ സൈനിക ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന 200 ലൈറ്റ് ഹെലികോപ്റ്ററുകൾ കണ്ടെത്തുന്നതിനായി പ്രതിരോധമന്ത്രാലയം ചർച്ചകൾ തുടങ്ങി.
വിന്റേജ് ചീറ്റ, ചേതക് ഹെലികോപ്റ്ററുകൾ പുനഃസ്ഥാപിക്കണമെന്ന് വ്യോമസേന പലതവണ ആവശ്യപ്പെട്ടിരുന്നു. 1960 മുതൽ സർവീസിലുള്ള പഴക്കം ചെന്ന ചേതക്, ചീറ്റ ഹെലികോപ്റ്ററുകൾ ഘട്ടം ഘട്ടമായാണ് നിർത്തലാക്കുക. ഇതിനായി 200 ആധുനിക രഹസ്യാന്വേഷണ, നിരീക്ഷണ ഹെലികോപ്റ്ററുകളാണ് (RSH) സജ്ജീകരിക്കുക. ഇന്ത്യൻ സൈന്യത്തിന് 120 എണ്ണവും വ്യോമസേനയ്ക്ക് 80 എണ്ണവും ആണ് ആവശ്യമായിട്ടുള്ളത്.
ഈ ഹെലികോപ്റ്ററുകൾ വിതരണം ചെയ്യാൻ കഴിയുന്ന വിതരണക്കാരെ പ്രതിരോധമന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. മന്ത്രാലയം പുറപ്പെടുവിപ്പിച്ച ആർഎഫ്ഐ പ്രകാരം ആത്മനിർഭർ ഭാരതിന് കീഴിൽ തദ്ദേശീയ പ്രതിരോധ നിർമാണം വർധിപ്പിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് അനുസൃതമായി, യഥാർത്ഥ ഉപകരണ നിർമാതാക്കളുമായി (ഒഇഎം) പങ്കാളിത്തമുള്ള ഇന്ത്യൻ കമ്പനികൾ സാധ്യതയുള്ള വിതരണക്കാരിൽ ഉൾപ്പെടുന്നു.
നിരീക്ഷണം, തെരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവയ്ക്കായി പകൽ സമയത്തും രാത്രിയിലും ഹെലികോപ്റ്ററുകൾ പ്രവർത്തിക്കണം. പ്രത്യേക ദൗത്യങ്ങൾ, കരയിലെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകൽ, ആന്തരികവും ബാഹ്യവുമായ ലോഡുകൾക്കൊപ്പം സൈനികരെയും ദ്രുത പ്രതികരണ സംഘങ്ങളെയും വഹിക്കാൻ കഴിയുന്നതാകും പുതിയ ഹെലികോപ്റ്ററുകൾ.
ലോ-ലെവൽ റഡാറുകൾ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA), ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ (LUH), മൾട്ടിറോൾ ഹെലികോപ്റ്ററുകൾ, മിഡ്-എയർ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ എന്നിവയുൾപ്പെടെ കൂടുതൽ യൂട്ടിലിറ്റി ഹെലികോപ്റ്ററുകളും സ്വന്തമാക്കാനും ഇന്ത്യൻ വ്യോമസേന പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു.