ബെംഗളൂരു: പ്രതിഷേധ റാലിയിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശകാരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎ)മാറ്റി വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (വിബിജി റാം ജി) എന്നാക്കി മാറ്റിയതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് സംഭവം.
കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല, മന്ത്രിമാർ, എംപിമാർ, നിയമസഭാംഗങ്ങൾ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി കസേരയിൽ നിന്ന് എഴുന്നേറ്റ സിദ്ധരാമയ്യ ജനങ്ങളെ അഭിസംബോധന ചെയ്തയുടനെ കോൺഗ്രസ് പ്രവർത്തകർ 'ഡികെ, ഡികെ' എന്ന് ജനങ്ങൾ മുദ്രാവക്യം വിളിക്കാൻ തുടങ്ങി. പ്രസംഗിക്കാൻ ആരംഭിച്ചപ്പോഴും മുദ്രാവാക്യം ഉച്ചത്തിലായി. ഇതോടെ ക്ഷുഭിതനായ സിദ്ധരാമയ്യ പ്രവർത്തകരോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു.
വേദിയിൽ നിന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ മിണ്ടാതിരിക്കണം. മുഖ്യമന്ത്രിയാണ് പ്രസംഗിക്കുന്നത്. നിങ്ങൾ ആരാണെന്ന് ഞങ്ങൾക്കറിയാം. മുഖ്യമന്ത്രിയെ നിശബ്ദമായി കേൾക്കൂ എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. സിദ്ധരാമയ്യ പ്രസംഗം തുടങ്ങിയതിനു ശേഷവും പ്രവർത്തകർ അദ്ദേഹത്തെ തടസപ്പെടുത്താൻ ശ്രമിച്ചു. സിദ്ധരാമയ്യ പ്രവർത്തകരോട് കയർക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ചു.