
കർണാടക: ധർമസ്ഥലയിലെ ദുരൂഹ മരണങ്ങളില്‍ വിവാദ വെളിപ്പെടുത്തലിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് മുൻ ക്ഷേത്ര ജീവനക്കാരൻ മൊഴി നൽകിയ സ്ഥലങ്ങളിൽ ഗ്രൗണ്ട് പെനട്രേറ്റിങ്ങ് റഡാർ ഉപയോഗിച്ച് പരിശോധന നടത്തും. പല ഭാഗങ്ങളിലായി കുഴികളെടുക്കുന്നത് പ്രാവർത്തികമല്ലാത്തതിനാലാണ് റഡാർ ഉപയോഗിച്ചുള്ള പരിശോധന.
1994 മുതൽ 2014 വരെ നൂറിലേറെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന ധർമസ്ഥല ക്ഷേത്ര മുൻ ജീവനക്കാരൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം അന്വേഷണമാരംഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജീവനക്കാരൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ക്ഷേത്രത്തിന് സമീപത്തെ അരുവിയോട് ചേർന്നുള്ള ഭാഗത്താണ് മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്നായിരുന്നു മൊഴി.
എന്നാൽ, സംഭവം വർഷങ്ങൾക്ക് മുൻപായതിനാൽ മുന്‍ ജീവനക്കാരന് കൃത്യ സ്ഥലം പറയാനാകുന്നില്ല. ഈ സാഹചര്യത്തിൽ വ്യാപകമായി കുഴിയെടുത്തുള്ള പരിശോധന നടത്തുന്നത് പ്രായോഗികമല്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അതിനാൽ പ്രാഥമിക പരിശോധന എന്ന നിലയിൽ ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാർ ഉപയോഗിച്ച് അസ്ഥികൂടം കണ്ടെത്താനാകുമോ എന്ന പരിശോധനയാകും നടത്തുക. ഡിഐജിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുകയും പിന്നീട് തുടർ നടപടികൾ സ്വീകരിക്കാനുമാണ് തീരുമാനം.
ആഭ്യന്തര വകുപ്പും കോടതിയും ഇടപെട്ടതിനാൽ കൃത്യമായ ആലോചനകൾക്ക് ശേഷം മാത്രമാകും അന്വേഷണത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുക. ആറ് വയസ് മുതൽ 16 വയസുവരെയുള്ള പെൺകുട്ടികളുടേതുൾപ്പെടെ നൂറിലേറെപ്പേരുടെ മൃതദേഹങ്ങൾ മാനേജറുടെ നിർദേശപ്രകാരം കുഴിച്ചുമൂടിയെന്നായിരുന്നു ജീവനക്കാരൻ്റെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥർ ഇത് നൂറു ശതമാനം വിശ്വസിച്ചിട്ടില്ല.