വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കർണാടക സർക്കാർ. വ്യാജവാർത്ത പ്രചരിപ്പിക്കുന്ന കുറ്റവാളികൾക്ക് ഏഴ് വർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും. ഇത് അനുശാസിക്കുന്ന നിയമത്തിൻ്റെ കരട് രൂപം തയ്യാറാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
സ്ത്രീവിരുദ്ധ ഉള്ളടക്കം ഉൾപ്പെടെയുള്ള അധിക്ഷേപകരവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നിരോധിക്കാനും ഈ നിയമത്തിലൂടെ നടപ്പിലാക്കും. കുറ്റകൃത്യങ്ങളുടെ വേഗത്തിലുള്ള വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കും. അവ കേസെടുക്കാവുന്നതും ജാമ്യം ലഭിക്കാത്തതുമായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രണ്ട് വർഷം മുമ്പ് കോൺഗ്രസ് അധികാരത്തിൽ വന്നതുമുതൽ കർണാടകയിൽ പ്രചരിച്ച തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും ഉൾപ്പെടുത്തി (നിരോധന) നിയമത്തിൻ്റെ കരട് ഈ ആഴ്ച ആദ്യം മന്ത്രിസഭയ്ക്ക് മുന്നിൽ വച്ചിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ വാർത്തകൾക്ക് പൂർണമായ നിരോധനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്നതാണ് ഈ നിയമം.
ഒരാളുടെ പ്രസ്താവനയെ തെറ്റായി ഉദ്ധരിക്കുക അല്ലെങ്കിൽ തെറ്റായ വാർത്തകൾ റിപ്പോർട്ട് ചെയ്യുക, വസ്തുതകളെയും/അല്ലെങ്കിൽ സന്ദർഭത്തെയും വളച്ചൊടിക്കുന്ന തരത്തിൽ ഓഡിയോ അല്ലെങ്കിൽ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുക എന്നിവയെയാണ് വ്യാജ വാർത്തകളെന്ന് നിർവചിച്ചിരിക്കുന്നത്.
കർണാടകയ്ക്ക് പുറത്തോ അകത്തോ ഉള്ള ഏതൊരു വ്യക്തിയും സംസ്ഥാനത്തെ വ്യക്തികൾക്ക് തെറ്റായ വിവരങ്ങൾ കൈമാറുകയും അത് "പൊതുജനാരോഗ്യം, പൊതു സുരക്ഷ, പൊതു സമാധാനം അല്ലെങ്കിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തൽ എന്നിവയ്ക്ക് ഹാനികരമാകുകയും" ചെയ്താൽ 2 മുതൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറും.
കരട് നിയമപ്രകാരം, കന്നഡ-സാംസ്കാരിക മന്ത്രിയുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയയിലെ വ്യാജ വാർത്താ നിയന്ത്രണത്തിന് ആറ് അംഗ അതോറിറ്റി രൂപീകരിക്കും. കുറ്റകൃത്യങ്ങളുടെ വേഗത്തിലുള്ള വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കും, അവ കേസെടുക്കാവുന്നതും ജാമ്യം ലഭിക്കാത്തതുമായിരിക്കും. ഓരോ പ്രത്യേക കോടതിയിലും കുറഞ്ഞത് ഒരു പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെയും ഹൈക്കോടതിയുടെ ഓരോ ബെഞ്ചിലും ഒരാളെയും നിയമിക്കാൻ വിയമം വ്യവസ്ഥ ചെയ്യുന്നു.
വ്യാജ വാർത്തകളുടെ "പ്രശ്നം പരിഹരിക്കാൻ നിലവിലുള്ള നടപടികൾക്ക് കഴിയില്ല" എന്നാണ് സർക്കാരിൻ്റെ വാദം. നിലവിൽ, ഇന്ത്യയിലെ ജനസംഖ്യയുടെ 27% പേർ ഇൻ്റർനെറ്റ് ഉപയോഗിക്കുന്നു. ചൈനയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ ഇൻ്റർനെറ്റ് ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണ്," എന്ന് ഡ്രാഫ്റ്റിൽ പറയുന്നു.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശക്തി സോഷ്യൽ മീഡിയയാണ്,എന്നാൽ അതിൻ്റെ ഉപയോഗത്തിലുണ്ടാകുന്ന ജാഗ്രത കുറവ് കൊണ്ട് ഒരു ചെറിയ വ്യാജ വാർത്തയ്ക്ക് പോലും രാജ്യമെമ്പാടും ഒരു കോളിളക്കം സൃഷ്ടിക്കാൻ കഴിയുമെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
ശാസ്ത്രം, ചരിത്രം, മതം, തത്ത്വചിന്ത, സാഹിത്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള ആധികാരിക ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള" ഉള്ളടക്കങ്ങൾ മാത്രമേ പ്രസിദ്ധീകരിക്കാൻ അനുവദിക്കൂ. സോഷ്യൽ മീഡിയയിൽ സനാതന ചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് നിരോധിക്കാനും ഈ നിയമം അനുശാസിക്കുന്നു.