ഏറെ ചർച്ചകള്‍ക്കൊടുവില്‍ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നദ്ദയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
"അടുത്ത ഉപരാഷ്ട്രപതിയെ ഏകകണ്ഠമായി തെരഞ്ഞെടുക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പ്രതിപക്ഷ നേതാക്കളുമായി ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്," ബിജെപി മേധാവി കൂടിയായ നദ്ദ പറഞ്ഞു.
തമിഴ്‌നാട്ടിൽ ജനിച്ച രാധാകൃഷ്ണൻ കഴിഞ്ഞ വർഷം ജൂലൈ മുതൽ മഹാരാഷ്ട്ര ഗവർണറായി സേവനമനുഷ്ഠിച്ച് വരികയാണ്.
68 കാരനായ അദ്ദേഹം മുമ്പ് 2023 ഫെബ്രുവരി മുതൽ 2024 ജൂലൈ വരെ ജാർഖണ്ഡ് ഗവർണറായിരുന്നു. 2024 മാർച്ച് മുതൽ ജൂലൈ വരെ തെലങ്കാന ഗവർണറായും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായും അധിക ചുമതല വഹിച്ചു.
2023ൽ ജാർഖണ്ഡ് ഗവർണറായി നിയമിതനായതിന്റെ ആദ്യ നാല് മാസങ്ങൾക്കുള്ളിൽ, രാധാകൃഷ്ണൻ സംസ്ഥാനത്തെ 24 ജില്ലകളിലും സഞ്ചരിച്ച് ജനങ്ങളുമായും ജില്ലാ ഉദ്യോഗസ്ഥരുമായും സംവദിച്ചു.
തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റും മുതിർന്ന ബിജെപി നേതാവുമായ രാധാകൃഷ്ണൻ കോയമ്പത്തൂരിൽ നിന്ന് രണ്ടുതവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2004നും 2007നും ഇടയിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷനെന്ന നിലയിൽ അദ്ദേഹം 93 ദിവസം നീണ്ടുനിന്ന 19,000 കിലോമീറ്റർ 'രഥയാത്ര' നടത്തി. ഇന്ത്യയിലെ എല്ലാ നദികളെയും ബന്ധിപ്പിക്കുക, ഭീകരത ഇല്ലാതാക്കുക, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക, തൊട്ടുകൂടായ്മ ഇല്ലാതാക്കുക, മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് യാത്ര സംഘടിപ്പിച്ചത്. വ്യത്യസ്ത ആവശ്യങ്ങൾക്കായി രണ്ട് പദയാത്രകൾ കൂടി നടത്തി.
1957ൽ തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ജനിച്ച രാധാകൃഷ്ണന്‍ കോയമ്പത്തൂരിലെ ചിദംബരം കോളേജിൽ നിന്ന് ബിബിഎ ബിരുദത്തോടെ പഠനം പൂർത്തിയാക്കി.
ഒരു മികച്ച കായികതാരമായ രാധാകൃഷ്ണൻ ടേബിൾ ടെന്നീസിൽ കോളേജ് ചാംപ്യനും ദീർഘദൂര ഓട്ടക്കാരനുമായിരുന്നു. ക്രിക്കറ്റും വോളിബോളും ഇഷ്ടപ്പെട്ട കായിക ഇനങ്ങളാണ്.
ജൂലൈ 21ന് പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസം ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻഖഡ് രാജിവെച്ചതിനെത്തുടർന്നാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് സെപ്റ്റംബർ ഒന്‍പതിന് നടക്കുമെന്നും വോട്ടെണ്ണൽ അതേ ദിവസം തന്നെ നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.