ലഖ്‌നൗ: വിവാഹിതർ വിവാഹമോചനം നേടാതെ മറ്റൊരു പങ്കാളിയുമായി ലിവ് ഇൻ റിലേഷൻഷിപ്പിൽ കഴിയുന്നത് നിയമപരമായി അനുവദിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി.ലിവ് ഇൻ റിലേഷൻഷിപ്പിൽ കഴിയുന്ന തങ്ങൾക്ക് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഇവർ രണ്ടുപേരും വെവ്വേറെ വിവാഹിതരുമാണ്.
രണ്ട് ഹർജിക്കാരും ഇതിനകം വിവാഹിതരാണെന്നും വിവാഹമോചിതരർ അല്ലാത്തതിനാൽ അവരുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വാദം കഴിഞ്ഞതിന് ശേഷം വിവാഹമോചനം നേടാതെ ലിവ് ഇൻ റിലേഷൻഷിപ്പ് അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് വിവേക് കുമാർ സിങ് അറിയിക്കുകയായിരുന്നു.
പ്രായപൂർത്തിയായ രണ്ടുപേരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ അവരുടെ മാതാപിതാക്കൾക്കുപോലും ഇടപെടാൻ അവകാശമില്ലെന്ന് ജസ്റ്റിസ് വിവേക് കുമാർ സിങ് പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം പൂർണമല്ല. ജീവിതപങ്കാളിക്കൊപ്പം കഴിയാനുള്ള ഒരാളുടെ അവകാശം മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ പേരിൽ ഇല്ലാതാക്കാനാവില്ലെന്നും കോടതി അറിയിച്ചു.
ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ നിയമപരമായ അവകാശത്തിലേക്ക് കടന്നുകയറാനുള്ളതല്ല.അതിനാൽ അവർ ബന്ധപ്പെട്ട കോടതിയിൽ നിന്ന് വിവാഹമോചനം നേടിയശേഷമാകണം ഇഷ്ടമുള്ളവരോടൊത്ത് കഴിയുന്നതെന്ന് കോടതി വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ, ലിവ്-ഇൻ റിലേഷൻഷിപ്പിലാണ് എന്ന് പറയുന്ന പരാതിക്കാർക്ക് സംരക്ഷണം നൽകാൻ ആവില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. അതേസമയം, ഹർജിക്കാർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയോ, ഏതെങ്കിലും തരത്തിലുള്ള അക്രമത്തിന് വിധേയരാകുകയോ ചെയ്താൽ പൊലീസിനെ സമീപിക്കാവുന്നതാണ് എന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.