നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ പതാക ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യത്തിൽ ഇടപെടാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. തൊണ്ടൈ മണ്ഡല സാന്ദ്രോർ ധർമ പരിപാലന സബായിയുടെ ട്രസ്റ്റി ജിബി പച്ചയ്യപ്പൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. പാർട്ടിയുടെ പതാക പൊതുജനങ്ങൾക്കിടയിൽ "വഞ്ചനയോ ആശയക്കുഴപ്പമോ ഉണ്ടാക്കുന്നില്ല" എന്ന് പറഞ്ഞാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
വിജയ്‌യുടെ പാർട്ടിയുടെ പതാക ട്രസ്റ്റിന്റെ പതാകക്ക് സമാനമായതിനാൽ പകർപ്പകവകാശ ലംഘനം നടത്തിയെന്നായിരുന്നു ആരോപണം. മഞ്ഞയും ചുവപ്പും നിറങ്ങളുടെ മൂന്ന് വരകളുമുള്ള ഒരു സമാന പതാക ട്രസ്റ്റിന്റെ പതാകക്ക് സമാനമാണ്. അതിനാൽ ആശയക്കുഴപ്പം ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമായിരുന്നു വാദം. പതാകയുടെ നിറങ്ങളുമായി ബന്ധപ്പെട്ട് ട്രസ്റ്റിന് പ്രത്യേക രജിസ്ട്രേഷൻ ലഭിച്ചിട്ടില്ലെന്ന് ട്രേഡ്മാർക്ക് നിയമപ്രകാരമുള്ള ഇൻജക്ഷൻ നിരോധനത്തിനായുള്ള അപേക്ഷ ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. തൽക്കാലം ഹർജിയിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി വിഷയം സെപ്റ്റംബറിൽ പരിഗണിക്കാമെന്ന് നിർദേശിച്ചു.
കൊടിയിൽ ഉപയോഗിച്ച നിറങ്ങൾ മോഷണമാണെന്ന് ആരോപിച്ച് തൊണ്ടൈ മണ്ഡല സാന്ദ്രോർ ധർമ പരിപാലന സബായി ട്രസ്റ്റ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിജയ്ക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഉത്പന്നങ്ങൾക്ക് നൽകുന്ന രജിസ്ട്രേഡ് മുദ്ര പാർട്ടി പതാകയ്ക്ക് ബാധകമകുമോ എന്ന ചോദ്യം ആദ്യം ഹർജി പരിഗണിച്ച ദിവസം തന്നെ കോടതി ഉന്നയിച്ചിരുന്നു. ടിവികെ പാർട്ടിയുടെ പതാകയിൽ ആന ചിഹ്നം ഉപയോഗിച്ചതിനെതിരെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) ഫയൽ ചെയ്ത കേസും വിവാദമായിരുന്നു. അതിനിടെയാണ് പതാകയിലെ നിറങ്ങളെ ചൊല്ലിയും ഹർജി നൽകിയത്.
അതേ സമയം തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ ബിജെപിയോടോ മറ്റു പാർട്ടികളോടോ സഖ്യമില്ലെന്ന നിലപാടിലാണ് ടിവികെ. ബിജെപിയുമായി നേരിട്ടോ പരോക്ഷമായോ ഒരു സഖ്യത്തിനും തമിഴക വെട്രി കഴകം തയ്യാറാകില്ലെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനാണ് ടിഎംകെ നീക്കം.