

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ നടപടി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം രാജ്യമാകെ പടരുന്നതിനിടെ നിര്‍ണായക നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. നാഷണൽ ടെസ്റ്റിങ് ഏജൻസി - എൻടിഎയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏജൻസി രൂപീകരിച്ചതിനു ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകളും, ഫെലോഷിപ്പ് പരീക്ഷകളും നടത്തുന്നതിനായി 2017ലാണ് ഏജന്‍സി രൂപീകരിച്ചത്. ജെഇഇ, നീറ്റ് ഉള്‍പ്പെടെ ദേശീയതലത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷകള്‍ നടത്തുന്നതും എന്‍ടിഎ ആണ്. വിമര്‍ശനങ്ങളും പരാതികളും ഏറിയ സാഹചര്യത്തില്‍, ഏജന്‍സിയുടെ പ്രവര്‍ത്തന ഘടനയില്‍ തന്നെ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് സൂചന. പരീക്ഷാ നടത്തിപ്പുകള്‍ സുതാര്യവും, സുരക്ഷിതവുമാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സമഗ്ര അന്വേഷണം വേണമെന്നും, ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും വിദ്യാര്‍ഥികളും പ്രതിപക്ഷവും ഒരുപോലെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന്, ചോദ്യ പേപ്പർ ചോർച്ചയ്‌ക്കെതിരായ നടപടികള്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ചോദ്യ പേപ്പര്‍ ചോര്‍ച്ചാ കേസുകളില്‍ 10 വര്‍ഷം വരെ തടവു ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ചോദ്യപേപ്പർ ചോർച്ചാ കേസുകൾ വിചാരണ ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ നടപടികളും നേരത്തെ പ്രഖ്യാപിച്ചിരുന്നു.