ചെന്നൈ: ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിൽ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ അറസ്റ്റിൽ. കോൾഡ്രിഫ് നിർമിച്ച ശ്രീശൻ ഫാർമ ഉടമ ജി. രംഗനാഥനാണ് പിടിയിലായത്. കോൾഡ്രിഫ് കഴിച്ചതിന് പിന്നാലെ 24 കുട്ടികളാണ് മരിച്ചത്. മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് ഫാർമസി ബിരുദധാരിയായ രംഗനാഥൻ നാല് പതിറ്റാണ്ടിലേറെയായി ഈ രംഗത്തുണ്ട്. കമ്പനിയുടെ കീഴിൽ പോഷക സിറപ്പായ പ്രോണിറ്റിന് തുടക്കത്തിൽ അംഗീകാരം ലഭിച്ചു.
ഈ മരുന്ന് ഗർഭിണികൾക്ക് ആ മരുന്ന് ഏറെ ഗുണകരമാകും എന്ന് പറഞ്ഞുകൊണ്ട് വിപണിയിൽ ശ്രദ്ധപിടിച്ച് പറ്റാൻ കമ്പനിക്ക് പ്രോണിറ്റിലൂടെ സാധിച്ചു. തുടർന്ന് സംസ്ഥാന സർക്കാരിൻ്റെ അനുമതിയും നേടിയെടുത്തു. പിന്നീട് ഉൽപ്പന്നങ്ങൾ കൂടുതൽ വ്യാപിപ്പിക്കുകയും, ചെന്നൈയിൽ ഒന്നിലധികം ചെറുകിട നർമാണ യൂണിറ്റുകൾ സ്ഥാപിക്കുകയും ചെയ്തു. യുവ സംരംഭകർക്ക് മാർഗനിർദേശം നൽകുന്നതിലും പ്രൊഫഷണൽ മേഖലകളിൽ സജീവമായി തുടരുന്നതിലും അദ്ദേഹം വിദഗ്‌ധനാണ് എന്ന് വ്യവസായ മേഖലയിലെ വിദഗ്ധരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
എന്നാൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചത് കടുത്ത പ്രതിഷേധങ്ങൾക്ക് വഴിവച്ചു. ചെന്നൈ-ബെംഗളൂരു ഹൈവേയിലെ 2,000 ചതുരശ്ര അടി വിസ്തീർണമുള്ള നിർമാണ യൂണിറ്റ് സീൽ ചെയ്തു. കോടമ്പാക്കത്ത് രജിസ്റ്റർ ചെയ്ത ഓഫീസ് പൂട്ടി. ലബോറട്ടറി പരിശോധനകളിൽ കോൾഡ്രിഫ് കഫ് സിറപ്പിൽ ദോഷകരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി എടുത്തിരിക്കുന്നത്. ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിൻ്റെ എല്ലാ മരുന്നുകളും തമിഴ്നാട് സർക്കാർ നിരോധിച്ചിട്ടുണ്ട്.