ഛത്തീസ്ഗഡ്: ഒൻപത് ദിവസത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളായ സി. വന്ദന ഫ്രാൻസിസിനും സി. പ്രീതി മേരിക്കും ജാമ്യമനുവദിച്ച് എൻഐഎ കോടതി. ബിലാസ്പൂർ എൻഐഎ കോടതിയാണ് നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തുമാരോപിച്ച് ഛത്തീസ്ഗഡ് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ജാമ്യമനുവദിച്ചത്. ബിലാസ്പൂർ എൻഐഎ കോടതി ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച് വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.
കേസ് ഡയറി പരിശോധിച്ച ശേഷമാണ് കോടതി രണ്ട് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം പരിഗണിച്ചത്. ബിലാസ്പൂർ കോടതിയിൽ വാദം പൂർത്തിയായിരുന്നു. ഇരു വിഭാഗവും കോടതിയിൽ വാദം നടത്തി. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്.
കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്. അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി. ഇരുവരും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എംഐ) സന്യാസിനികളാണ്.
അതേസമയം, നിർബന്ധിത മതപരിവർത്തനം ആരോപിച്ച് വീണ്ടും മലയാളി പാസ്റ്റർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോർജിനെതിരെ രാജസ്ഥാൻ പൊലീസ് ആണ് കേസ് എടുത്തത്. മതസ്പർദ്ധ വളർത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. 21 വർഷമായി രാജസ്ഥാനിലെ ദൗസയിൽ പാസ്റ്റർ ആയി സേവനം അനുഷ്ടിക്കുകയാണ് തോമസ് ജോർജ്.