ചെന്നൈ: 36 വർഷത്തിനിടെ 300 ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. 69കാരനായ ബിങ്സൺ ജോണിനെയാണ് റായ്‌പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആഡംബര ഹോട്ടലുകളിൽ ദിവസങ്ങളോളം താമസിക്കുകയും, ഒടുവിൽ അവിടുത്തെ ബില്ല് അടയ്ക്കാതെ കടന്നുകളയുകയും ചെയ്യുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞതായി ദി വീക്ക് റിപ്പോർട്ട് ചെയ്തു.
വിദേശ ടൂറിസ്റ്റ് ഗൈഡ്, ഇംഗ്ലീഷ് അധ്യാപകൻ, ഒരു യോഗ പരിശീലകൻ, എന്നീങ്ങനെയുള്ള പോസ്റ്റുകൾ പറഞ്ഞ് കൊണ്ടാണ് ബിങ്സൺ ജോൺ ഹോട്ടലുകളിൽ മുറിയെടുത്തിരുന്നത്. ചില ഹോട്ടലുകളിൽ നിന്ന് കടന്നുകളയുമ്പോൾ അവിടെയുള്ള സാധനങ്ങളും കൂടെ കൊണ്ടുപോകാറുണ്ടെന്നും പൊലീസ് പറഞ്ഞു.
റായ്‌പൂരിലെ ഹയാത്ത് ഹോട്ടലിലായിരുന്നു പ്രതി അവസാനമായി താമസിച്ചത്. അവിടെ നിന്ന് പൈസ കൊടുക്കാതെ രക്ഷപ്പെട്ട് പോയപ്പോൾ 67,755 രൂപയുടെ ബില്ല് അടച്ചില്ലെന്ന് മാത്രമല്ല, ഏകദേശം 1.48 ലക്ഷം രൂപയുടെ ലാപ്ടോപ്പും മോഷ്ടിച്ചു. ഇതേത്തുടർന്നാണ് ഹോട്ടൽ അധികൃതർ പൊലീസിന് പരാതി നൽകിയത്. 72 മണിക്കൂറുകൾ കൊണ്ട് തന്നെ പ്രതിയെ പൊലീസ് പിടികൂടുകും ചെയ്തു.
1996ലാണ് ബിങ്സൺ ജോണിനെ ആദ്യമായി അറസ്റ്റ് ചെയ്തത്. തിഹാർ ജയിലി താമസിച്ച സമയത്താണ് ഫ്രഞ്ച് സീരിയൽ കില്ലറുടെയും ചാൾസ് ശോഭരാജിൻ്റെയും രീതികൾ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രതി അവകാശപ്പെട്ടത്.