

വിദ്യാർഥി സമരത്തെ പിന്തുണച്ച് ബിജെപി മുൻ ദേശീയ അധ്യക്ഷൻ മുരളി മനോഹർ ജോഷി. വിദ്യാർഥികളുടെ ആശങ്കകൾ ന്യായമാണ്. അത് സഹാനുഭൂതിയോടെയും പരിഹാരം കണ്ടെത്താനുള്ള ആഗ്രഹത്തോടെയും കൈകാര്യം ചെയ്യണം. കേവല ക്രമസമാധാന പ്രശ്നമായി ഇതിനെ കാണരുത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ ക്രൂരമായി കൈകാര്യം ചെയ്തത് വേദനാജനകമെന്നും മുരളി മനോഹർ ജോഷി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ദിവസങ്ങളായി ഡൽഹിയിലെ തെരുവുകളിൽ പ്രതിഷേധത്തിനായി ഒത്തുകൂടിയിരിക്കുന്ന കാഴ്ച വേദനാജനകമാണെന്ന് മുരളി മനോഹര്‍ ജോഷി പറഞ്ഞു. പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട അവരുടെ ആശങ്കകള്‍ ന്യായമാണ്. അവയെ സഹാനുഭൂതിയോടെയും ശാശ്വതമായ പരിഹാരം കണ്ടെത്താനുള്ള ആത്മാർഥതയോടെയും സമീപിക്കണം.
വിഷയത്തെ കേവലം നിയമ-സമാധാന പ്രശ്നമായി മാത്രം കണ്ട് ബലപ്രയോഗത്തിലൂടെ നേരിടാൻ ശ്രമിക്കില്ലെന്നാണ് എന്റെ പ്രതീക്ഷ. വിദ്യാർഥിനികൾ വരെ ക്രൂരമായി കൈകാര്യം ചെയ്യപ്പെട്ടത് അതീവ ദുഃഖകരമാണ്. ഇത്തരത്തിലുള്ള ബലപ്രയോഗം, വികസിത് ഭാരത് എന്ന ദേശീയ ലക്ഷ്യത്തിൽ നിന്ന് ഇന്ത്യൻ സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അകറ്റിനിർത്താൻ ഇടയാക്കുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.