ന്യൂഡൽഹി: ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയതിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുടെ താല്‍പര്യമാണ് രാജ്യത്തിന്‍റെ ഏറ്റവും വലിയ പരിഗണനയെന്നായിരുന്നു നരേന്ദ്രമോദിയുടെ പ്രസ്താവന. എന്ത് നഷ്ടമുണ്ടായാലും കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എം. എസ്. സ്വാമിനാഥന്‍ ശതാബ്ദി സമ്മേളനത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ പരോക്ഷ മറുപടി.
ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷിക വിളകള്‍ക്കും സമുദ്രോല്‍പ്പന്നങ്ങള്‍ക്കും യുഎസ് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മോദിയുടെ പരാമർശം. കര്‍ഷകരുടെയും മത്സ്യതൊഴിലാളികളുടെയും ക്ഷീരകര്‍ഷകരുടെയും താല്‍പര്യങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് മോദി പറഞ്ഞു. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാൻ നൽകേണ്ടിവരുമെന്ന് അറിയമെന്നും അതിന് ഇന്ത്യയും താനും തയ്യാറാണെന്നും മോദി കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യക്ക് മേൽ യുഎസ് ചുമത്തിയ 50 ശതമാനം തീരുവ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. യുഎസിൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ വില വർധിക്കുന്നതോടെ, ക്രമേണ കയറ്റുമതി കുറയുമെന്നുമാണ് വിദഗ്ധരുടെ നിരീക്ഷണം.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടർന്നതിന് പിന്നാലെ അധിക നികുതി ചുമത്തിയ യുഎസ് പ്രഹരത്തിൽ നിന്ന് ഇന്ത്യയ്ക്ക് അത്രപെട്ടന്ന് കരകയറാനികില്ല. രാജ്യത്തിൻ്റെ വിവിധ വ്യവസായ മേഖലകളെയാണ് നടപടി പ്രതികൂലമായി ബാധിക്കുക. ജൈവ രാസവസ്തുക്കൾ, വസ്ത്രങ്ങൾ, കാർപെറ്റുകൾ, മേക്കപ്പ് വസ്തുക്കൾ, വജ്രം, സ്വർണം, മെക്കാനിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കെല്ലാം വില വർധിക്കും. ഇന്ത്യയിൽ നിന്ന് വസ്തങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് യുഎസിലേക്കാണ്. ഇത് വസ്ത്രവ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കുക. സമുദ്രോൽപ്പന്ന കയറ്റുമതി വ്യവസായവും പ്രതിസന്ധിയിലാകും.