

ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർഥി പ്രതിഷേധം ശക്തമായതോടെ നിണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ലെന്ന് മോദി എക്സിൽ കുറിച്ചു.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട എല്ലാ അടിയന്തര നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. നിലവിൽ സുപ്രീംകോടതി വരെ വിഷയം പരിഗണിച്ചു. ഇനി പ്രത്യേക കോടതി കൊണ്ട് എന്ത് കാര്യമെന്നും സമരം ചെയ്യുന്ന വിദ്യാർഥികൾ ചോദിച്ചു.
ഇതിനിടെ ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് രാജ്യത്തെ വിവിധ സർവകലാശാലകളിലും കാമ്പസുകളിലും വിവിധ സംഘടനകൾ സമരം ശക്തമാക്കിയിട്ടുണ്ട്.