

പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ , 11 വിനോദ സഞ്ചാരികളെ രക്ഷിച്ച കാശ്മീരി യുവാവ് വെളിപ്പെടുത്തുന്നു.
2025 ഏപ്രില്‍ 22 നാണ് രാജ്യം വിറങ്ങലിച്ച പഹല്‍ഗാം ഭീകരാക്രമണമുണ്ടായത്. നിരപരാധികളായ 26 പേരാണ് ഭീകരാവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേരുള്ള ബൈസരണ്‍ വാലി മരണത്തിന്റെ താഴ് വരയായി.
ഭീകരാക്രമണം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അന്നത്തെ അതേ നടുക്കത്തില്‍ തന്നെയാണ് കശ്മീര്‍ സ്വദേശിയായ നസ്‌കത്ത് അലി. സ്വന്തം ജീവന്‍ പണയംവെച്ച് 11 വിനോദസഞ്ചാരികളെയാണ് നസ്‌കത്ത് അന്ന് രക്ഷിച്ചത്. ആക്രമണത്തില്‍ നസ്‌കത്തിന്റെ മാതൃസഹോദരന്റെ മകന്‍ സയ്യിദ് ആദില്‍ ഷായും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഏപ്രില്‍ 22 ലെ കറുത്ത ദിനത്തെ കുറിച്ച് ഒരിക്കല്‍ കൂടി ഓര്‍ക്കുകയാണ് നസ്‌കത്ത്... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ കണ്ണിനു മുന്നിലുണ്ട്.
ഛത്തീസ്ഗഢില്‍ നിന്നുള്ള വിനോദ സഞ്ചാരികളുമായാണ് നസ്‌കത്ത് ബൈസരണ്‍ വാലിയില്‍ എത്തിയത്. സംഘത്തിന്റെ ടൂറിസ്റ്റ് ഗൈഡായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കൊപ്പം റീല്‍ ചിത്രീകരിക്കുന്നതിനിടയിലാണ് പെട്ടെന്ന് വെടിയൊച്ചകള്‍ കേട്ടത്. ഭീകരവാദികളുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ അവിടെ പതിവായതിനാല്‍ ആദ്യം അങ്ങനെയാണ് കരുതിയത്.
എന്നാല്‍, ഒരാള്‍ വിനോദസഞ്ചാരികള്‍ക്കു നേരെ വെടിയുതിര്‍ക്കുന്നത് കണ്ടതോടെ, നസ്‌കത്തിന് അപകടം മണത്തു. ഉടനെ തന്നെ തനിക്കൊപ്പമുണ്ടായിരുന്ന പതിനൊന്ന് പേരോടും നിലത്ത് കമഴ്ന്ന് കിടക്കാന്‍ നസ്‌കത്ത് നിര്‍ദേശിച്ചു. താഴ് വരയിലെ എല്ലാ കുറുക്കു വഴികളും മനപ്പാഠമായിരുന്ന നസ്‌കത്ത് ആ പതിനൊന്നു പേരെ ഭീകരരുടെ കണ്ണില്‍പ്പെടാത മിനുട്ടുകള്‍ക്കുള്ളില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
കൊടും വനത്തിലൂടെ ഏഴ് കിലോമീറ്ററാണ് നസ്‌കത്ത് അവരുമായി ഓടിയത്. ആ ഓട്ടം അവസാനിച്ചത് പഹല്‍ഗാമിലാണ്. ഇതിനിടയിലാണ് കൂടെയുണ്ടായിരുന്ന രണ്ട് സ്ത്രീകളെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. തന്റെ നാട് കാണാനെത്തിയ അതിഥികളെ മരണത്തിന്റെ വഴിയില്‍ ഉപേക്ഷിക്കാന്‍ അദ്ദേഹത്തിന് തോന്നിയില്ല. സ്വന്തം സുരക്ഷിതത്വം പോലും നോക്കാതെ വന്നവഴിയേ നസ്‌കത്ത് തിരിഞ്ഞു നടന്നു. വഴിയറിയാതെ കാട്ടില്‍ അകപ്പെട്ട രണ്ട് പേരെയും കണ്ടെത്തി മറ്റുള്ളവര്‍ക്കൊപ്പം സുരക്ഷിത സ്ഥാനത്ത് എത്തിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നസ്‌കത്ത് അലിയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ ആദരിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും മന്ത്രിമാരും ചേര്‍ന്ന് ധീരതയ്ക്ക് അദ്ദേഹത്തിന് മെഡല്‍ നല്‍കി.
പഹല്‍ഗാമിലെ മുറിവ് ഉണങ്ങിയിട്ടില്ലെങ്കിലും, കശ്മീരിലേക്ക് വീണ്ടും വിനോദ സഞ്ചാരികള്‍ എത്തുന്നതില്‍ നസ്‌കത്ത് സന്തോഷവനാണ്. അവരെ സ്വീകരിക്കാന്‍ ഒന്നല്ല, നൂറുകണക്കിന് നസ്‌കത്തുമാര്‍ അവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.