

ഡൽഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന് നടന്ന നീറ്റ് പരീക്ഷയാണ് റദ്ദാക്കിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സുതാര്യത ഉറപ്പാക്കുന്നതിനും പരീക്ഷാ സംവിധാനത്തിൻ്റെ സമഗ്രത ഉയർത്തിപ്പിടിക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു.
22 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ചോദ്യപേപ്പർ ചോർച്ച സിബിഐ അന്വേഷിക്കുമെന്നും പുനഃപരീക്ഷയ്ക്ക് പുതിയ രജിസ്ട്രേഷനും പരീക്ഷാ ഫീസും ആവശ്യമില്ലെന്നും എൻടിഎ വ്യക്തമാക്കി.
നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തിൽ രാജസ്ഥാൻ പൊലീസ് കേസെടുത്തിരുന്നു. കേരളത്തിൽ പഠിക്കുന്ന രാജസ്ഥാൻ വിദ്യാർഥിയാണ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ളതെന്ന് സംശയം ഉയർന്നിരുന്നു. അന്വേഷണത്തിൽ ചിലരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും, നിരവധി പേരെ കസ്റ്റഡിയിലെടുക്കുയും ചെയ്തിരുന്നു.
മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം. മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളിൽ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടതായി അന്വേഷണ ചുമതലയുള്ള രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) എഡിജിപി വിശാൽ ബൻസാൽ അറിയിച്ചിരുന്നു.