

മഥുര: ഉത്തര്‍പ്രദേശിലെ ബാറില്‍ വച്ച് നടത്താനിരുന്ന നടി സണ്ണി ലിയോണിയുടെ പുതുവത്സര പരിപാടി റദ്ദാക്കി. മഥുരയിലെ സന്യാസി സമൂഹത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് ഡിജെയായി താനും വരുന്നുണ്ടെന്ന് സണ്ണി ലിയോണി പറയുന്ന പ്രമോഷണൽ വീഡിയോ ബാര്‍ തന്നെ പുറത്തുവിട്ടിരുന്നു.
'പുതുവത്സരം ഒരിക്കലും മറക്കാനാകത്ത ഒരു അനുഭവമാക്കി മാറ്റാന്‍ ജനുവരി ഒന്നിന് ഡിജെയായി ഞാനും മഥുരയിലെത്തുന്നു,' എന്നായിരുന്നു സണ്ണിയുടെ വാക്കുകള്‍. എന്നാല്‍ മഥുര പുണ്യഭൂമിയാണെന്നും ഇവിടെ സണ്ണി ലിയോണിയെ കൊണ്ടു വരുന്നത് ശരയില്ലെന്നാണ് സന്യാസി സമൂഹത്തിന്റെ വാദം.
'സണ്ണി ലിയോണി മുന്‍ പോണ്‍ താരമാണെന്നും പരിപാടിയില്‍ അശ്ലീലവും ആഭാസവും പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബാര്‍,' എന്നും തിങ്കളാഴ്ച ജില്ലാ മജിസ്‌ട്രേറ്റിന് സന്യാസി നല്‍കിയ കത്തില്‍ പറയുന്നു.
'ലോകത്തിന്റെ പലഭാഗത്ത് നിന്നുള്ള ഭക്തര്‍ പ്രാര്‍ഥിക്കാനെത്തുന്ന സ്ഥലമാണ്. അങ്ങനെയുള്ള പുണ്യഭൂമിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇത്തരത്തിലുള്ള പരിപാടികള്‍ സംധപടിപ്പിച്ചുകൊണ്ട് വിശ്വാസ സമൂഹത്തിന്റെ വികാരത്തെ മുറിവേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഈ ആളുകള്‍ക്ക് പുണ്യ നഗരത്തിന്റെ പ്രതിച്ഛായ തകര്‍ക്കണം,' കത്തില്‍ പറയുന്നു.
സന്യാസിമാരുടെ പ്രതിഷേധം ശക്തമായതോടെ ബാര്‍ പരിപാടി റദ്ദാക്കി. ബഹുമാനപ്പെട്ട സന്യാസി സമൂഹത്തോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ട് ജനുവരി ഒന്നിലെ പരിപാടി റദ്ദാക്കുന്നുവെന്നാണ് ബാര്‍ അറിയിച്ചത്.