
പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി. സിആർപിഎഫ് ജവാന്‍ അറസ്റ്റിലായ ചാരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ രാജ്യവ്യാപക റെയ്ഡ് നടത്തിയത്. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലായിരുന്നു പരിശോധന.
പാക് രഹസ്യാന്വേഷണ ഏജന്‍സിയായ പാകിസ്ഥാന്‍ ഇന്‍റലിജന്‍റ് ഓപ്പറേറ്റീവ്സിനുവേണ്ടി ഇന്ത്യയില്‍ പ്രവർത്തിച്ചിരുന്ന ഛാരശൃംഖലയുടെ കണ്ണികളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പരിശോധനയില്‍ ഇലക്ടോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളുമടക്കം തെളിവുകള്‍ എൻഐഎ സംഘം പിടിച്ചെടുത്തു.
2023 മുതൽ ദേശ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ കേസില്‍ സിആർപിഎഫ് എഎസ്‌ഐയായ മോത്തി റാമിനെ മെയ് 20 നാണ് എന്‍എഐ അറസ്റ്റുചെയ്തത്. തന്ത്രപ്രധാനമായ വിവരങ്ങള്‍ കെെമാറുന്നതിന് പകരം ഒന്നിലധികം സാമ്പത്തിക ഇടപാടുകളിലൂടെ ഫണ്ട് കെെപ്പറ്റിയെന്നുമാണ് കേസ്.